'സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിന് പകരം പാവങ്ങളെ സഹായിക്കൂ'; ഹർജിക്കാരോട് കേന്ദ്ര സർക്കാർ
ഇതര സംസ്ഥാന തൊഴിലാളികൾ ഒരു മാസത്തോളമായി പട്ടിണിയിലാണെന്ന് പ്രശാന്ത് ഭൂഷൻ. എന്നാൽ, കൂലി ഉറപ്പാക്കിയില്ല എന്ന് ആരാണ് പറഞ്ഞതെന്ന് കേന്ദ്ര സർക്കാർ.
ദില്ലി: സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിന് പകരം പാവങ്ങളെ സഹായിക്കാൻ ഹർജിക്കാർ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാർ. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂലി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാറിന്റെ പ്രസ്താവന.
ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ഒരു മാസത്തോളമായി പട്ടിണിയിലാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൻ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂലി ഉറപ്പാക്കിയില്ല എന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുചോദ്യം. ഹർജി നൽകുന്നതിന് പകരം പാവങ്ങളെ സഹായിക്കാൻ ഹർജിക്കാർ ശ്രമിക്കണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.
അതേസമയം, പ്രവാസികളെ ഉടൻ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. അങ്ങനെയെങ്കിൽ ഇവരുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തെക്കെയെന്ന് അറിയിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടുളള വിവിധ ഹർജികളാണ് അവധിക്കാല ബെഞ്ച് പരിഗണിച്ചത്.