രാജസ്ഥാനിലെ ശിശുമരണം; സംസ്ഥാനസര്‍ക്കാരിനെതിരെ കേന്ദ്രം, തിരിച്ചടിച്ച് മുഖ്യമന്ത്രി
അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബിജെപി സർക്കാരിന്റെ കാലത്തെക്കാൾ ശിശുമരണനിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചു.
ദില്ലി: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബിജെപി സർക്കാരിന്റെ കാലത്തെക്കാൾ ശിശുമരണനിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചു.
മുപ്പത്തിമൂന്ന് ദിവസത്തിനിടെ 105 ശിശുമരണങ്ങളാണ് രാജസ്ഥാനിലെ കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയിലെ ശിശുമരണം കോൺഗ്രസിനെതിരെ ദേശീയതലത്തിലും പ്രചാരണമാക്കുകയാണ് ബിജെപി. "നോക്കൂ കോട്ടയിൽ കുഞ്ഞങ്ങൾ മരിച്ച് വീഴുകയാണ്, അതിനെപ്പറ്റി നിങ്ങൾ ചിന്തിക്കൂ,ഈ അമ്മമാരുടെ കണ്ണീരിന് നിങ്ങൾ മറുപടി പറയേണ്ടി വരും:- അമിത് ഷാ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അശോക് ഗെലോട്ട് സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
"എല്ലായിടത്തും നടക്കുന്നതാണ് ഇവിടെ നടന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്തെക്കാൾ കുറവാണിത്, വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്."രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രി വരാന്തയിൽ വിരിച്ച പരവതാനി വിവാദമായതോടെ അധികൃതർ എടുത്തു മാറ്റി. അതേസമയം കേന്ദ്രസർക്കാർ നിയോഗിച്ച എംയിസിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തി. സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അണുബാധയും തണുപ്പുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ .