യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് സിജെപി ദില്ലിയിൽ വീണ്ടും സമരത്തിനൊരുങ്ങുന്നു.
ദില്ലി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത പാർട്ടി). സമരനടപടികളെ കുറിച്ച് ചർച്ച ചെയ്യാനായി നാളെ അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം. ഈ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. സമരം പിൻവലിപ്പിച്ചതിന് ശേഷം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ യുവാക്കളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ നൽകിയില്ല.
അതേസമയം, നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. വന്ദേമാതരം ചർച്ചാ വിഷയമാക്കുന്നതിനൊപ്പം ജെൻസികളുമായുള്ള ആശയവിനിമയം കൂട്ടാൻ ബിജെപി തീരുമാനിച്ചു. കേന്ദ്രത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം രാഹുൽ ഗാന്ധി ആയുധമാക്കുമ്പോൾ ചർച്ച വന്ദേമാതരത്തിൽ നിറുത്താനുറച്ചിരിക്കുകയാണ് ബിജെപി. ഇന്നലെ ദില്ലിയിൽ നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിൽ വന്ദേമാതര ആലാപന വിവാദത്തിൽ കോൺഗ്രസിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് തീരുമാനം വർഗീയ ശക്തികളെ പ്രീണിപ്പിക്കാനെന്നാണ് ബിജെപി ആരോപണം. ഒപ്പം യുവാക്കൾക്കിടയിലും ജനങ്ങൾക്കിടയിലും ഇതിൻ്റെ പ്രാധാന്യം എത്തിക്കാൻ രാജ്യവ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഇന്നലെ ഉണ്ടായിരുന്നു. ഇതിന് പുറമേ അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും ചർച്ച നടന്നു.
യുപിയിലടക്കം നേരത്തെ തയ്യാറെടുപ്പ് തുടങ്ങാനാണ് പ്രധാനമന്ത്രി നല്കിയിരിക്കുന്ന നിർദ്ദേശം. പ്രതിപക്ഷത്തിൻറേത് അരാജകത്വം പടർത്താനുള്ള തന്ത്രം എന്ന പ്രചാരണം ബിജെപി ശക്തമാക്കും. ജെൻസികളിലേക്ക് കൂടുതൽ അടുക്കാനുള്ള പരിപാടികളും യോഗം ചർച്ച ചെയ്തു. സ്മൃതി ഇറാനിക്കടക്കം ഇതിൻറെ ചുമതല നല്കി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സേവന കാമ്പയിനും സംഘടിപ്പിക്കും. ശുചിത്വ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഈ കാമ്പയിനൊപ്പം നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന കാലങ്ങളിൽ പ്രഖ്യാപിച്ച ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എന്തായാലും ജെൻസി പ്രതിഷേധത്തിനു ശേഷമുള്ള അന്തരീക്ഷം വെല്ലുവിളി ഉയർത്തുന്നു എന്നത് ബിജെപിയും തിരിച്ചറിയുന്നു എന്ന സന്ദേശമാണ് നേതൃയോഗങ്ങളിലെ തീരുമാനങ്ങൾ നല്കുന്നത്.



