പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം ഗർഭിണിയായിരുന്ന യുവതിയെ ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.

ദില്ലി: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയായ 30-കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ നാസിയ ഖാനത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായ യുവതിയെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു.

നാസിയ ഖാനം ഏപ്രിൽ 11-നാണ് അസം അലി ഖാനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഭർത്താവും ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് നിരന്തരം വഴക്കിടുകയും വീട്ടിൽ നിന്ന് ഇറക്കിവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് നാസിയ പറഞ്ഞിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. നാസിയ ജീവനൊടുക്കി എന്ന ഫോൺ കോൾ ഓഗസ്റ്റ് 21-ന് പുലർച്ചെ നാല് മണിയോടെയാണ് വന്നത്. എന്നാൽ ഇതൊരു കൊലപാതകമാണെന്നും ജീവനൊടുക്കിയതായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് നാസിയയുടെ കുടുംബം രംഗത്തെത്തി. നാസിയയുടെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് പിതാവ് തവാബ് ഖാൻ ആരോപിച്ചു.

വഴക്കിന് ശേഷം നാസിയ മുറിയിൽ കയറി വാതിലടച്ചെന്നും പിന്നീട് മുറി തുറക്കാൻ നോക്കിയപ്പോൾ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഭർത്താവ് മൊഴി നൽകിയത്. നാസിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബന്ധുക്കളുടെ മൊഴിയെടുക്കാൻ സമയമെടുത്തതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകി. പോസ്റ്റ്‌മോർട്ടം വീഡിയോഗ്രാഫി ചെയ്യണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ബന്ധുക്കളുടെ മൊഴിയുടെയും സ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.