സ്‌കൂൾ സിലബസും ജെഇഇ, നീറ്റ് പോലുള്ള പ്രവേശന പരീക്ഷകളും തമ്മിൽ പൊരുത്തമില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. ഈ അന്തരം കുറയ്ക്കുന്നതിനായി പരീക്ഷാ രീതിയിൽ മാറ്റങ്ങൾ വരുത്താനും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ മാർക്കിന് കൂടുതൽ പ്രാധാന്യം നൽകാനും സമിതി ശുപാർശ ചെയ്യുന്നു.
ദില്ലി: സ്‌കൂൾ സിലബസും ജെഇഇ, നീറ്റ് പരീക്ഷകളും തമ്മിൽ പൊരുത്തമില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. സ്കൂൾ പാഠ്യപദ്ധതിയും എൻട്രൻസുകളുമായി യോജിപ്പ് ഉണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രവേശന പരീക്ഷകളുടെ രീതിയിൽ വലിയ മാറ്റങ്ങൾക്ക് സമിതി നിർദേശിക്കുന്നു. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ മാർക്കിന് കൂടുതൽ പ്രാധാന്യം നൽകുന്നതടക്കം നിർദ്ദേശങ്ങൾ അടങ്ങിയതാണ് ശുപാർശ.
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ പഠനവും മത്സര പരീക്ഷാ തയ്യാറെടുപ്പും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്കൂൾ സിലബസും പ്രവേശന പരീക്ഷകളിലെ ചോദ്യങ്ങളുടെ സ്വഭാവവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സ്കൂളിൽ ആശയാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുമ്പോൾ നീറ്റ്, ജെഇഇ പോലുള്ള പരീക്ഷകൾക്ക് സമയപരിധിക്കുള്ളിൽ ഒബ്ജെക്റ്റീവ് ചോദ്യങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള പ്രത്യേക പരിശീലനം ആവശ്യമാണ്. ഇതാണ് വിദ്യാർഥികളെ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളിലേക്ക് കൂടുതലായി എത്തിക്കാൻ കാരണം. ഈ വിടവ് നികത്താൻ സ്കൂൾ സിലബസും ദേശീയ പ്രവേശന പരീക്ഷകളും യോജിപ്പിച്ചു കൊണ്ടുപോകണം.
NCERT-നെ പ്രധാന ഏകോപന ഏജൻസിയാക്കി സിബിഎസ്ഇ, എൻടിഎ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സിലബസും പരീക്ഷാ രീതിയും ഒരു പോലെ കൊണ്ടുപോകാനാണ് ശുപാർശ. പ്രവേശന പരീക്ഷയിലെ സമ്മർദ്ദം കുറയ്ക്കാൻ ക്ലാസ് 12 ബോർഡ് പരീക്ഷാ മാർക്കിനും കൂടുതൽ വെയ്റ്റേജ് നൽകണമെന്ന നിർദേശവും പരിഗണനയിലുണ്ട്. പതിനൊന്നാം ക്ലാസ് തലത്തിൽ തന്നെ പ്രവേശന പരീക്ഷ നടത്തുക, പരീക്ഷയ്ക്ക് ഒന്നിലധികം അവസരങ്ങൾ നൽകുക, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കുക എന്നീ ശുപാർശകളുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളെ ആശ്രയിക്കാതെ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സൗജന്യ ഓൺലൈൻ ലേണിംഗ്, കോച്ചിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ശുപാർശയുണ്ട്.



