ഉത്തർ പ്രദേശിൽ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷാംലി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ജിമ്മിൽനിന്ന് പുറത്തിറങ്ങിയതിനിടെ ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്.
മുസാഫർനഗർ: ഉത്തർ പ്രദേശിൽ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷാംലി ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ജിമ്മിന് പുറത്തുവെച്ചാണ് അങ്കിത് ബാലിയന് നേരെ ആക്രമണം ഉണ്ടായത്.
കോട്ട്‍വാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് വെടിവെപ്പ് ഉണ്ടായത്. ജിമ്മിൽനിന്ന് പുറത്തിറങ്ങിയതിനിടെ ആണ് രണ്ട് ബൈക്കുകളിലെത്തിയ അക്രമി സംഘം അങ്കിത് ബാലിയന് നേരെ നിറയൊഴിച്ചത്. ഒന്നിലധികം തവണ വെടിയേറ്റ ബാലിയന് സംഭവസ്ഥലത്തുവെച്ച് തന്നെ ജീവൻ നഷ്ടമായി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി എം പി സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് ബാലിയൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ അങ്കിത് ബാലിയന് 3.66 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ചില വീഡിയോകളിൽ തോക്ക് അടക്കമുള്ള ആയുധങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അങ്കിത് ബാലിയാൻ്റെ കൊലപാതകത്തെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശക്തമായി അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില പൂജ്യത്തിലെത്തിയെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ജാട്ട് സമുദായത്തിനെതിരായ ആക്രമണമാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു.


