ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റിൽവെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.
തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒച്ച തേവർക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ പറയുന്നു. ഡിഎഫ്ഒ ഉൾപ്പെടെ ഉള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ട്. വനം വകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിവരികയാണ് പതിവ്.
കാട്ടാനയുടെ മുന്നിൽപെട്ട് യുവാവ്; അത്ഭുത രക്ഷ
ഇടുക്കി: മൂന്നാർ ടൗണിൽ കാട്ടാനയുടെ മുന്നിൽ നിന്ന് യുവവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. മൗണ്ട് കാർമൽ ചർച്ചിന് സമീപമാണ് കാട്ടാന എത്തിയത്. ആനയുടെ മുൻപിൽപ്പെട്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷിനാശവും ഉണ്ടാക്കി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


