'കൊവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്'; നാലു കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം
കൊവിഡിൽ നിന്നും കൊവിഡിന്റെ വകഭേദങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സീനേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലി: കൊവിഡ് ഡെൽറ്റ വേരിയന്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും പകർച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 'ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ കൊറോണ വൈറസ് വേരിയന്റുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ എ, ബി, സി, ഡി, എന്നീ നാലുകാര്യങ്ങൾ കൃത്യമായി പാലിക്കുക. എ എന്നാൽ അഡ്‍വൈസ് (ഉപദേശം), ബി എന്നാൽ ബിലീവ് (വിശ്വാസം), സി എന്നാൽ ക്രോസ്ചെക്ക് (പരിശോധിക്കുക), ഡി എന്നാൽ ഡു നോട്ട് ഫിയർ (ഭയം പ്രചരിപ്പിക്കരുത്).' ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് ഡെൽറ്റ വേരിയന്റ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമായതും ഡെൽറ്റ വേരിയന്റായിരുന്നു. 'വളരെ മോശപ്പെട്ട വകഭേദം' എന്നാണ് ഡെൽറ്റ വകഭേദത്തെ യുഎസ് ഉന്നത ഉപദേഷ്ടാവായ ഡോ. അന്തോണി ഫൗസി വിശേഷിപ്പിച്ചത്. എത്രയും പെട്ടെന്ന് ജനങ്ങൾ കൊവിഡ് വാക്സീൻ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൊവിഡിൽ നിന്നും കൊവിഡിന്റെ വകഭേദങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സീനേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇത് പ്രവർത്തനസജ്ജമാണ്, സൗജന്യവും സുരക്ഷിതവും എളുപ്പവുമാണ്, മാത്രമല്ല വളരെ സൗകര്യപ്രദവുമാണ്.' വാക്സിനേഷനെക്കുറിച്ച് ഫൌസി ഊന്നിപ്പറഞ്ഞു. ഡെൽറ്റ പ്ലസ് വേരിയന്റാണ് ഇപ്പോൾ നിരവധി രാജ്യങ്ങൾക്ക് ഭീഷണിയായിതീർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona