ഡ്രോണുകൾ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍., തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം.

ദില്ലി: രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഡ്രോണുകള്‍, പാരാ ഗ്ലൈഡ‍റുകൾ, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടൻ മുൻ കരുതൽ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തിൽ നിർദ്ദേശമുണ്ട്.

ഡ്രോണുകൾ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍., തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നിൽ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണെമന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളിൽ ഡ്രോണുകളെ വെടിവച്ചിടാൻ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശത്തിൽ പറയുന്നു.

250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

ഡ്രോണുകൾ നിയന്ത്രിക്കുന്നതിനുമുള്ള നോഡൽ ഏജൻസി വ്യോമസേനയായിരിക്കും. നടപടികൾ ഏകോപിപ്പിക്കാൻ പൊലീസിലേയും സൈനിക വിഭാഗങ്ങളിലേയും 5 അംഗങ്ങൾ അടങ്ങുന്ന സമിതി എല്ലാ സംസ്ഥാനങ്ങളിലും ഉടൻ നിലവിൽ വരും.

കേന്ദ്രനിർദ്ദേശമനുസരിച്ച് കേരളത്തിലെ അതീവ സുരക്ഷാ മേഖലകൾ ഉൾപ്പെടുത്തി ഉടൻ റെഡ്സോൺ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരളാ പൊലീസ്.