സമ്മർദ്ദത്തിനിടയിൽ ഒരു ട്രാഫിക് പോലീസുകാരന്റെ ചോദ്യം എങ്ങനെ ആശ്വാസമായെന്ന് ചെന്നൈ സ്വദേശിനിയായ ജനനി പോർക്കോടി വിവരിക്കുന്നു.
ചെന്നൈ: ജീവിതത്തിൽ പലവിധ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകാത്തവരുണ്ടാകില്ല. ശരീരം മാത്രം ഇവിടെയുണ്ട് മനസ് മറ്റൊരിടത്താണെന്ന് പറയുന്ന പോലുള്ള അനുഭവങ്ങളാവും പലതും. ഇങ്ങനെ സമ്മർദ്ദങ്ങളിൽ വീർപ്പുമുട്ടിയിരുന്ന സമയത്ത് ചിലപ്പോൾ ഒര ചോദ്യം പോലും ആശ്വാസത്തിന്റെ വലിയ തീരം സമ്മാനിച്ചേക്കാം. ഇത്തരത്തിൽ ഒരു ട്രാഫിക് പോലീസുകാരന്റെ ലളിതമായ ഒരേയൊരു ചോദ്യം നൽകിയ ആശ്വാസത്തെ കുറിച്ച് വിവരിക്കുകയാണ് ചെന്നൈ സ്വദേശിയായ യുവതി. ഏറെ പിരിമുറുക്കങ്ങൾക്കിടയിൽ നഗരത്തിലൂടെ കാറോടിച്ച് പോവുകയായിരുന്നു താൻ. ഇടയ്ക്ക് ട്രാഫിക് പൊലീസുകാരൻ കൈ കാണിച്ചപ്പോൾ വണ്ടി ഇത്തിരി പരിഭ്രമത്തോടെ നിര്‍ത്തി. പക്ഷെ അദ്ദേഹത്തിന്റെ ചോദ്യം അവരുടെ സമ്മര്‍ദ്ദങ്ങളെ അലിയിച്ചുകളഞ്ഞു. 'എന്തുപറ്റി, താങ്കൾ ഓക്ക അല്ലേ?' എന്ന ആ പൊലീസുകാരന്റെ ചോദ്യത്തിന് മുന്നിൽ തനിക്ക് കരച്ചിലടക്കാനായില്ലെന്നും യുവതി കുറിച്ചു.
ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സ്ഥാപകയാണ് ജനനി പോർക്കോടി. ഇവര്‍ ലിങ്ക്ഡ്ഇനിലാണ് ജനനി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സമ്മർദ്ദപൂരിതമായ ആഴ്ചയിൽ ട്രാഫിക് പോലീസുകാരനുമായുള്ള ഒരു ചെറിയ കൂടിക്കാഴ്ച എങ്ങനെ തനിക്ക് ആശ്വാസം നൽകിയെന്ന് ജനനി വിവരിക്കുന്നു.
"കഴിഞ്ഞയാഴ്ച ഞാൻ ഒരു ട്രാഫിക് പോലീസുകാരന്റെ മുന്നിൽ ഞാൻ കരഞ്ഞുപോയി. വാഹനമോടിക്കുകയായിരുന്നു, പറഞ്ഞറിയിക്കാനാവാത്ത വിധം സമ്മര്‍ദ്ദത്തിലായിരുന്നു ഞാൻ. ജോലിയും, സമ്മർദ്ദവും, പ്രതീക്ഷകളും - എല്ലാം ഒന്നൊന്നായി കുമിഞ്ഞിരുന്നു. ഇതിനിടെ ഒരു ട്രാഫിക് പോലീസുകാരൻ എന്നെ തടഞ്ഞു, എന്തായിരുന്നു കാരണം എന്ന് പോലും എനിക്കോർമ്മയില്ല.'എന്തുപറ്റി? നിങ്ങൾ ഓക്കെയാണോ?' എന്ന് അദ്ദേഹം ചോദിച്ചത് തൻ്റെ എല്ലാ സമ്മർദ്ദങ്ങളെയും അലിയിച്ചുകളഞ്ഞു. അവിടെ വച്ച് ഞാൻ പൊട്ടിക്കരഞ്ഞു. അനുകമ്പയുടെ ആ നിമിഷം തന്നെ കൂടുതൽ "സ്വയം നിയന്ത്രിക്കാൻ' പ്രാപ്തയാക്കി. ആത്മാർത്ഥമായ കരുതലോടെയുള്ള ഒരാളുടെ ചോദ്യം കേട്ടാണ് ഞാൻ കരഞ്ഞത്. അപ്രതീക്ഷിതമായ ആ ദയ, ആഴ്ചകളായി ഞാൻ ഉള്ളിലൊതുക്കിയ എല്ലാ വികാരങ്ങളെയും പുറത്തുവിടാൻ എന്നെ സഹായിച്ചു, വിചിത്രമെന്നു പറയട്ടെ, ആ കരച്ചിൽ എന്റെ മനസിന് ഭാരം കുറയക്കാൻ സഹായിച്ചു. ശേഷം എനിക്ക് വലിയ ആശ്വാസം തോന്നി," ജനനി കുറിച്ചു.
"നമ്മൾ എത്ര ശക്തരാവാൻ ശ്രമിച്ചാലും, നമ്മളെല്ലാവരും ദുർബലരാണ്. തളർന്നുപോവുന്നത് തെറ്റല്ല. വികാരങ്ങളെ അനുഭവിക്കുന്നത് തെറ്റല്ല. ആരെങ്കിലും ബുദ്ധിമുട്ടുന്നത് കണ്ടാൽ, ഒരു നല്ല വാക്ക് ശരിക്കും മാറ്റമുണ്ടാക്കും. നമ്മളോട് തന്നെയും പരസ്പരവും ദയയോടെ പെരുമാറാം." തൻ്റെ പോസ്റ്റിൽ ജനനി പറഞ്ഞുവച്ചു. ജനനിയുടെ ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. "ചില വാക്കുകൾക്ക് ചിലപ്പോൾ വലിയ ശക്തിയുണ്ടാകും," ഒരാൾ കമന്റായി കുരിച്ചു. "നമ്മുടെ യഥാർത്ഥ വികാരങ്ങൾ അംഗീകരിക്കുന്നത് അപൂർവ്വമാണ്, അത് പൂർണ്ണമായി പ്രകടിപ്പിക്കുന്നത് അത്യപൂര്‍വവും, നമ്മൾ കുറച്ച് മോശം നിമിഷങ്ങളെ ദിവസം മുഴുവൻ വ്യാപിച്ചുകിടക്കുന്നതായി കാണുകയും അതിനെ മോശമെന്ന് വിളിക്കുകയും ചെയ്യുന്നു. എന്നാൽ യാഥാർത്ഥ്യം, അതിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ നല്ലതായിരുന്നു എന്നതാണ്," മറ്റൊരാൾ കുറിച്ചു.
