'മദ്രാസ് ഹൈക്കോടതിയുടേത് ചരിത്ര വിധി,അണ്ണാ ഡിഎംകെ ഒരാളുടെ പാർട്ടിയല്ല, അണികളുടെ പാർട്ടിയാണ്' ഒ പനീര്‍ശെല്‍വം
പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കണം..വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും
ചെന്നൈ: തന്നെ പുറത്താക്കിയ ഡിഎംകെ ജനറൽ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി പാർട്ടിയുടെയും അണികളുടെയും വിജയമെന്ന് ഒ പനീര്‍ശെല്‍വം.മദ്രാസ് ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണ്. അണികൾക്ക് കാണിക്കയായി അർപ്പിക്കുന്നു.അണ്ണാ ഡിഎംകെ ഒരാളുടെ പാർട്ടിയല്ല, അണികളുടെ പാർട്ടിയാണ്. വിധി പാർട്ടിയുടെയും അണികളുടെയും വിജയമാണ്.പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കണം..വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപിഎസിനെ ജനറൽ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11ന് വാനഗരത്ത് ചേർന്ന ജനറൽ കൗൺസിലിൽ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി.ജയചന്ദ്രൻ്റേതാണ് വിധി. ജനറൽ കൌണ്സിലിൻ്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി ജൂണ് 23-ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ഒ പനീർ സെൽവം പാർട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാർട്ടിയുടെ സഹ കോർഡിനേറ്ററായും തുടരും. ഹൈക്കോടതി വിധിയനുസരിച്ച് ഇനി ജനറൽ കൗൺസിൽ വിളിക്കണമെങ്കിൽ 30 ദിവസം മുമ്പ് നോട്ടീസ് നൽകണം. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറൽ കൗൺസിൽ വിളിക്കാനാകൂ. പാർട്ടി ബൈലോ പ്രകാരം വർഷത്തിൽ ഒരു ജനറൽ കൗൺസിലേ വിളിക്കാനാകൂ. വിവിധ ജില്ലാ ഘടകങ്ങളും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കളും എടപ്പാടിക്കൊപ്പമാണെങ്കിലും കോടതി വിധിയോടെ പാർട്ടിയെ തൻ്റെ നിയന്ത്രണത്തിൽ കൊണ്ടു വരാൻ എടപ്പാടിക്ക് ഇനി പുതിയ വഴികൾ തേടേണ്ടി വരും.
മാനഗരത്തിലെ എഐഡിഎംകെ ജനറൽ കൌണ്സിലിനോട് അനുബന്ധിച്ച് വലിയ സംഘർഷമായിരുന്നു ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റു ഭാഗങ്ങളിലും എടപ്പാടി - ഒപിഎസ് അനുകൂലികൾക്ക് ഇടയിൽ ഉണ്ടായത്. സംഘർഷം പതിവായതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനം പൊലീസ് ഇടപെട്ട് അടച്ചുപൂട്ടി. പലയിടത്തും പാർട്ടി ഓഫീസുകൾ പിടിച്ചെടുക്കാൻ ശ്രമമുണ്ടായി. പാർട്ടിയിൽ അപ്രസക്തനായ ഒപിഎസ് ശശികലയ്ക്കും ടിടിവി ദിനകരനുമൊപ്പം ചേരുമെന്ന നിലയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി വിധിയോടെ കാര്യങ്ങൾ ഒപിഎസിന് അനുകൂലമായി വന്നിരിക്കുകയാണ്.