ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ സഹായം തേടിയെത്തിയ 28-കാരിയെ പൊലീസ് കോൺസ്റ്റബിളും ഹോം ഗാർഡും ചേർന്ന് ബലാത്സംഗം ചെയ്തു. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. 

അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സഹായത്തിനായി പൊലീസിനെ സമീപിച്ച സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു പൊലീസ് കോൺസ്റ്റബിളും ഒരു ഹോം ഗാർഡും അറസ്റ്റിൽ. ചിറ്റൂരിലെ പുംഗാനൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമാശങ്കറും ഹോം ഗാർഡ് കിരൺ കുമാറും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്നും നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്നും 28 കാരിയായ പെൺകുട്ടി പറഞ്ഞു. പിന്നീട് ഇക്കാര്യം പുറത്തു പറഞ്ഞാൽ മൂന്ന് കുട്ടികളെയും കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തിയതായും മൊഴി. ഹോം ഗാർഡ് ഫോൺ കോളുകൾ വഴി തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നും അതിജീവിതയായ യുവതി.

Add Asianetnews as a Preferred SourcegooglePreferred

പരാതി രജിസ്റ്റർ ചെയ്യാൻ നിരവധി പൊലീസ് സ്റ്റേഷനുകളെ സമീപിച്ചിട്ടും രണ്ടാഴ്ചയോളം ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നീതിക്കായി പരസ്യമായി അപേക്ഷിച്ചതിന് ശേഷമാണ് പൊലീസ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതെന്നും യുവതി പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംഭവം പുറം ലോകം അറിഞ്ഞതിനെത്തുടർന്നാണ് പൊലീസ് അന്വേഷണത്തിന് പോലും തയ്യാറായതെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം,ബംഗാരുപാളയം പൊലീസ് പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേഗല പ്രഭാകർ പറഞ്ഞു.