രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കൂ, എന്നിട്ട് പാക് ഹിന്ദുക്കളെ ശ്രദ്ധിക്കാം; കേന്ദ്രത്തോട് കെജ്രിവാള്‍
‘പൗരത്വം തെളിയിക്കാനുള്ള ആദ്യ പരീക്ഷണം മതമായി മാറുന്ന ഈ നിയമം ഈ സമയത്ത് എന്തിനാണ്? രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ തകരാറിലാണ്. വീടുകളില്ല, തൊഴിലുകളില്ല... നമ്മുടെ കുട്ടികൾക്ക്... അപ്പോഴാണ് ഇവർ രണ്ട് കോടി പാകിസ്ഥാനി ഹിന്ദുക്കളെ സ്വീകരിക്കാനൊരുങ്ങുന്നത്.
ദില്ലി: ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്നും പാക് ഹിന്ദുക്കളെ അതിനുശേഷം ശ്രദ്ധിക്കാമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ നിയമം ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുപോലെ മുറിപ്പെടുത്തുമെന്നും കെജ്രിവാള്‍ സൂചിപ്പിച്ചു. അഭിപ്രായപ്പെട്ട അദ്ദേഹം ഈ സമയത്ത് ഇത്തരമൊരു നിയമത്തിന്‍റെ ആവശ്യകത എന്താണെന്നും ചോദിച്ചു.
‘പൗരത്വം തെളിയിക്കാനുള്ള ആദ്യ പരീക്ഷണം മതമായി മാറുന്ന ഈ നിയമം ഈ സമയത്ത് എന്തിനാണ്? രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ തകരാറിലാണ്. വീടുകളില്ല, തൊഴിലുകളില്ല... നമ്മുടെ കുട്ടികൾക്ക്... അപ്പോഴാണ് ഇവർ രണ്ട് കോടി പാകിസ്ഥാനി ഹിന്ദുക്കളെ സ്വീകരിക്കാനൊരുങ്ങുന്നത്. പാക് ഹിന്ദുക്കളെ ഇത്ര സ്നേഹിക്കുന്നവർക്ക് വിഷമം അനുഭവിക്കുന്ന ഇന്ത്യൻ ഹിന്ദുക്കളെ കുറിച്ച് എന്താണ് പറയാനുള്ളത്? ആദ്യം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കൂ. അതിനുശേഷം നമുക്ക് എല്ലാവരെയും സ്വീകരിക്കാം’- ഒരു ദേശീയ ടെലിവിഷന്‍റെ സംവാദ പരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞു.
കേരളത്തിന്‍റെ മാതൃക പിന്തുടർന്ന് സിഎഎക്കെതിരെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കുമോയെന്ന ചോദ്യത്തിന് പാർലമെന്‍റാണ് ഈ നിയമത്തെ നിരാകരിക്കേണ്ടത് എന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി. ‘നിയമസഭയിൽ ബിൽ പാസായോ പരാജയപ്പെട്ടോ എന്നത് വിഷയമല്ല. രാജ്യം മുഴുവൻ ഈ നിയമത്തെ നിരാകരിക്കണം. പാർലമെന്‍റ് ഈ നിയമത്തെ നിരാകരിക്കണം. ഈ നിയമം ഹിന്ദുക്കളെയും മുസ്ലിമുകളെയും ഒരുപോലെ മുറിവേൽപ്പിക്കും. ഇരുവിഭാഗങ്ങളും കുടിയിറക്കപ്പെടും. -അദ്ദേഹം പറഞ്ഞു.