ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ച സമയത്ത് കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിജെപി ഭാവി നടപടികൾ ആലോചിക്കാൻ നിർണ്ണായക യോഗം വിളിച്ചത്. രണ്ട് മണിക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്.

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ സിജെപി. ജന്തർമന്തർ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള തുടർപ്രക്ഷോഭത്തിൻ്റെ കാര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമാകും. വന്ദേമാതരം വിവാദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടണമെന്ന് സിജെപി ആവശ്യപ്പെട്ടു.

ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ച സമയത്ത് കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിജെപി ഭാവി നടപടികൾ ആലോചിക്കാൻ നിർണ്ണായക യോഗം വിളിച്ചത്. രണ്ട് മണിക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്. യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും പാലിക്കുക തന്നെ വേണമെന്ന് സിജെപി വ്യക്തമാക്കി. ഇന്ന് നടക്കുന്ന യോഗത്തിൽ അടുത്ത ഘട്ട സമരത്തിന് അന്തിമ രൂപം നൽകും. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക എന്നീ ആവശ്യങ്ങളിൽ ഉറപ്പുനൽകിയാണ് സമരം സർക്കാർ അവസാനിപ്പിച്ചത്. എന്നാൽ എഫ്ഐആർ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ലെന്ന് സിജെപി വ്യക്തമാക്കി.ഒപ്പം സ്‌കൂൾ ഠീക് കരോ ക്യാമ്പയിന്‍റെ ഭാഗമായി എത്തിയ പാർട്ടി പ്രവർത്തകരെ ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ് എടുക്കാത്തതിലും സിജെപി പ്രതിഷേധം സംഘടിപ്പിക്കും.

സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടണമെന്ന ആവശ്യവും സിജെപി ശക്തമാക്കുന്നുണ്ട്. അതേസമയം ജന്തർമന്തർ സമരത്തിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പ്രതിഷേധക്കാർക്ക് നിയമസഹായം ഉൾപ്പെടെ നൽകി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. സംഭവത്തിൽ കേസ് എടുക്കാത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി നടത്തിയ സമരവും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യവും സിജെപി ചർച്ച ചെയ്യുന്നുണ്ട്. ബിജെപി നടത്തുന്ന ജെൻസി ഔട്ട് റീച്ചിനെതിരെ ബദൽ പ്രചാരണത്തിലും തീരുമാനമാകുമെന്നാണ് സൂചന.

YouTube video player