കോക്രോച്ച് ജനത പാർട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയാകില്ലെന്ന് വക്താവ് വിജേത ദഹിയ. നടൻ ഫഹദ് ഫാസിലിന്‍റെ ആരാധകാനാണ് താനെന്നും അദ്ദേഹത്തെ സിജെപി പാർട്ടിയിലേക്ക് ക്ഷണിക്കുന്നുവെന്നും വിജേത ദഹിയ പറഞ്ഞു.
ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ആരംഭിച്ച കോക്രോച്ച് ജനത പാർട്ടി രാഷ്ട്രീയ പാര്‍ട്ടിയാകില്ലെന്ന് വക്താവ് വക്താവ് വിജേത ദഹിയ. ഇപ്പോഴുള്ളത് സമൂഹമാധ്യമങ്ങളിലൂടെയുള്ള കൂട്ടായ്മയാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കുമെന്നും വക്താവ് വിജേത ദഹിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരിട്ട് സിജെപിയുടെ ഭാഗമാകാന്‍ ആരും സമീപിച്ച് തുടങ്ങിയിട്ടില്ലെന്നും കേരളത്തിലും കോക്ക്റോച്ച് ജനത പാര്‍ട്ടിക്ക് ഇടമുണ്ടെന്നും വിജേത ദഹിയ പറഞ്ഞു. നടൻ ഫഹദ് ഫാസിലിന്‍റെ ആരാധകാനാണ് താന്‍, ഫഹദിനേയും പാർട്ടിയിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് എത്താൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ് രാജ് അറിയിച്ചിട്ടുണ്ട്. പ്രകാശ് രാജിന്‍റെ നിലപാടിൽ സിജെപി അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ടെന്നും സിജെപി വക്താവ് പറഞ്ഞു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ സംവിധാനത്തിലെ വീഴ്ചകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് കോക്രോച്ച് പാർട്ടി ആസൂത്രണം ചെയ്യുന്നത്. ശനിയാഴ്ചത്തെ പ്രതിഷേധത്തിന് അനുമതി കിട്ടിയില്ലെങ്കില്‍ അനുമതിക്കായി പ്രതിഷേധിക്കും. ഇന്ത്യയിലെത്തുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജിത് ദീപ്കേ ഇവിടെ തുടരുമോയെന്ന കാര്യം വ്യക്തമല്ലെന്നും വിജേത ദഹിയ പറഞ്ഞു.
ജൂൺ ആറിന് അഭിജിത് ദീപ്കേ ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ ഗവേഷകനും എഴുത്തുകാരനും ചലച്ചിത്രകാരനുമാണ് വിജേത ദഹിയ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയുള്ള ജന്തർ മന്തറിലെ പ്രതിഷേധത്തിന് അഭിജിത് ദില്ലിയിലെത്തിയ ശേഷം അനുമതി തേടും. ഇതിനായി ദില്ലി വിമാനത്താവളത്തിലേക്കെത്താനും അവിടുന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒരുമിച്ച് പോകാനുമാണ് പിന്തുണയ്ക്കുന്നവരോട് ദീപ്കെയുടെ ആഹ്വാനം
അതീവ സുരക്ഷാ മേഖലയായ ദില്ലി വിമാനത്താവളത്തിലേക്ക് വലിയ ജനക്കൂട്ടം എത്തുന്നത് ദില്ലി പോലീസിന് വെല്ലുവിളിയാകും. പരസ്യപ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ അമേരിക്കയിൽ നിന്നും നാടുകടത്തി ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകൻ കോടതിയെ സമീപിച്ചിട്ടുണ്ട്.


