26/11 മുംബൈ ഭീകരാക്രമണ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത മുൻ എൻഎസ്ജി കമാൻഡോ ബജ്‌രംഗ് സിംഗ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ സൂത്രധാരനായി അറസ്റ്റിൽ. സൈനിക ജീവിതത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കും പിന്നീട് കുറ്റകൃത്യത്തിലേക്കും തിരിയുകയായിരുന്ന

ജയ്പൂർ: 26/11 മുംബൈ ഭീകരാക്രമണ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത മുൻ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്‍ജി) കമാൻഡോ ഇപ്പോൾ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ സൂത്രധാരൻ. ബജ്‌രംഗ് സിംഗ് എന്ന ഇയാളെ ഗഞ്ചാ കടത്ത് റാക്കറ്റിന്‍റെ മുഖ്യസൂത്രധാരനായി രാജസ്ഥാൻ പൊലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ചുരുവിൽ വെച്ച് ബജ്‌രംഗ് സിംഗിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തെലങ്കാനയിൽ നിന്നും ഒഡീഷയിൽ നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്നതിൽ ബജ്‌രംഗ് സിംഗ് പ്രധാനിയായിരുന്നുവെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വികാസ് കുമാർ പറഞ്ഞു.

നിരോധിച്ച മയക്കുമരുന്നിന്‍റെ 200 കിലോഗ്രാമുമായിട്ടാണ് മുൻ കമാൻഡോ പിടിയിലായത്. സിക്കർ ജില്ലയിലെ താമസക്കാരനായ സിംഗ്, ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പിടികൂടാൻ 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ആന്‍റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും ചേർന്ന് നടത്തിയ 'ഓപ്പറേഷൻ ഗാഞ്ജനെയ്'യുടെ രണ്ട് മാസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

സൈന്യത്തിൽ നിന്ന് മയക്കുമരുന്ന് കടത്തിലേക്ക്

പത്താം ക്ലാസ് പഠനം ഉപേക്ഷിച്ച ബജ്‌രംഗ് സിംഗ്, തന്‍റെ ശരീരശേഷിയുള്ള ബലത്തിലാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF) ചേർന്നത്. ബിഎസ്എഫ് കോൺസ്റ്റബിളായി പഞ്ചാബ്, അസം, രാജസ്ഥാൻ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കുന്നതിലും മാവോയിസ്റ്റുകളോട് പോരാടുന്നതിലും ഇയാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യസുരക്ഷയോടുള്ള ഇയാളുടെ സമർപ്പണം ശ്രദ്ധയിൽപ്പെട്ടതോടെ, രാജ്യത്തെ എലൈറ്റ് തീവ്രവാദ വിരുദ്ധ സേനയായ എൻഎസ്ജിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് വർഷം കമാൻഡോ ആയി സേവനമനുഷ്ഠിച്ച ഇയാൾ 2008-ലെ 26/11 തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്തു. 2021-ഓടെ ബജ്‌രംഗ് സിംഗിന്‍റെ രാഷ്ട്രീയ മോഹങ്ങൾ പ്രകടമായി. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയ ഇയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായി. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാര്യയെ മത്സരിപ്പിച്ചെങ്കിലും അവർ പരാജയപ്പെട്ടു.

രാഷ്ട്രീയ ബന്ധങ്ങളും കുറ്റകൃത്യവും

രാഷ്ട്രീയത്തിലെത്തിയതിന് ശേഷമാണ് സിംഗ് ക്രിമിനൽ ബന്ധമുള്ള ആളുകളുമായി അടുക്കുന്നത്. അത്തരത്തിലൊരാളിൽ നിന്നാണ് കഞ്ചാവ് ബിസിനസിലൂടെ ഉണ്ടാക്കാവുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ഇയാൾ മനസിലാക്കുന്നത്. ബിഎസ്എഫ് കാലഘട്ടത്തിലെ ഒഡീഷയിലെ പരിചയവും ബന്ധങ്ങളും ഉപയോഗിച്ച്, തെലങ്കാനയിലെയും ഒഡീഷയിലെയും പഴയ ആളുകളുമായി ബന്ധം സ്ഥാപിച്ചു. ഒരു വർഷത്തിനുള്ളിൽ തന്നെ ഇയാൾ കഞ്ചാവ് സിൻഡിക്കേറ്റിന്‍റെ മുഖ്യസൂത്രധാരനായി വളർന്നു.

ചെറിയ അളവിലുള്ള കഞ്ചാവ് കടത്തിൽ ഇയാൾ ഇടപെട്ടില്ല. സംസ്ഥാന അതിർത്തികൾ കടത്തി ക്വിന്‍റലുകളോളം കഞ്ചാവ് കടത്തുന്ന, വലിയ അപകടസാധ്യതയുള്ള ജോലികളാണ് ഇയാൾ ഏറ്റെടുത്തത്. വർഷങ്ങളായി ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2023ൽ രണ്ട് ക്വിന്‍റലോളം കഞ്ചാവ് കടത്തിയതിന് ഇയാൾ ഹൈദരാബാദിന് സമീപം അറസ്റ്റിലായിരുന്നു.

അറസ്റ്റിലേക്ക് നയിച്ച വഴി

കഴിഞ്ഞ രണ്ട് മാസമായി എടിഎസ്, എഎൻടിഎഫ് ടീമുകൾ ഈ കഞ്ചാവ് ബിസിനസിലെ സൂത്രധാരന്മാരെ തേടുകയായിരുന്നു. ബജ്‌രംഗ് സിംഗ് തന്‍റെ ഐഡന്‍റിറ്റി മറച്ചുവെക്കാൻ ശ്രമിച്ചിട്ടും, ഇയാളുടെ പേര് പിന്നീടാണ് പൊലീസിന് ലഭിച്ചത്. വ്യാജ മൊബൈൽ ഐഡികൾ ഉപയോഗിച്ചും ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ഒളിച്ചുമാണ് ഇയാൾ പിടിയിലാകാതെ കഴിഞ്ഞത്. എന്നാൽ, പൊലീസിന് നിർണ്ണായകമായ വിവരം ലഭിച്ചത് ഇയാളുടെ പാചകക്കാരൻ വഴിയാണ്.

ബജ്‌രംഗ് സിംഗിന്‍റെ കടത്ത് ബിസിനസിൽ പങ്കാളിയായിരുന്നില്ല ഇയാൾ. പാചകക്കാരന്‍റെ ബന്ധുക്കളുമായുള്ള ആശയവിനിമയം പരിശോധിച്ച സാങ്കേതിക ഇന്‍റലിജൻസ് സംഘത്തിന്, ചുരുവിലെ രത്‌നഗഢിലേക്ക് വിരൽചൂണ്ടുന്ന പ്രധാന സൂചനകൾ ലഭിച്ചു. കൂടുതൽ അന്വേഷണങ്ങൾ ബജ്‌രംഗിന്‍റെ ഒളിത്താവളങ്ങൾ കണ്ടെത്താൻ സഹായിച്ചു. ബുധനാഴ്ച ബജ്‌രംഗ് ഒരു മോട്ടോർ സൈക്കിളിൽ പോകുന്നത് കണ്ടതോടെ പൊലീസ് നീക്കം തുടങ്ങി. മുൻ കമാൻഡോ ആയതിനാൽ ഉടൻ അറസ്റ്റ് ചെയ്യുന്നത് അപകടകരമാകുമെന്ന് മനസിലാക്കിയ പോലീസ്, ഇയാളെ രഹസ്യമായി പിന്തുടർന്ന് ഒളിത്താവളങ്ങൾ മനസിലാക്കി. കൃത്യമായ ആസൂത്രണത്തിന് ശേഷം ഇവർ ഒരു സർപ്രൈസ് റെയ്ഡ് നടത്തി ബജ്‌രംഗിനെ പിടികൂടുകയായിരുന്നു.