ദില്ലിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥന്റെ മരണം; കുടുംബത്തിന് ഒരുകോടി രൂപ നല്‍കും
പീരാഗർഹിയിലെ ബാറ്ററി ഫാക്ടറിയിലെ തീപിടുത്തത്തിലാണ് അമിത് ബല്യാണ്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു മരണം.
ദില്ലി: ദില്ലിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥന്‍ അമിത് ബല്യാണിന്‍റെ കുടുംബത്തിന് ദില്ലി സര്‍ക്കാര്‍ ഒരു കോടി രൂപ നൽകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. പീരാഗർഹിയിലെ ബാറ്ററി ഫാക്ടറിയിലെ തീപിടുത്തത്തിലാണ് അമിത് ബല്യാണ്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു മരണം. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബാറ്ററി ഫാക്ടറിയുടെ രണ്ടാം നിലയിലുണ്ടായ തീപിടിത്തം പിന്നീട് തൊട്ട് മുന്നിലുള്ള ഔട്ട്‍ലെറ്റിലേക്കും പടർന്നു.
മുപ്പത്തിയഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു. ഇതോടെ 14 ഫയർ ഓപ്പറേറ്റർമാർ കെട്ടിടത്തിൽ കുടുങ്ങി. ഏറെ നേരത്തേ പരിശ്രമത്തിലൂടെ 13 പേരെ പുറത്തെത്തിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ പെട്ട അമിത് ബല്യാണെ ഒമ്പത് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാക്ടറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു.