പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വീഡിയോ വിവാദമായതിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളുടെ അന്തസ്സിന് വിരുദ്ധമാണ് പ്രകടനമെന്ന് നിരീക്ഷിച്ച കമ്മീഷൻ, സംസ്ഥാന സർക്കാരിനും പോലീസ് മേധാവിക്കും നോട്ടീസ് അയച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് തേടി.
കൊൽക്കത്ത: ടവൽ ഡാൻസ് വീഡിയോ വിവാദത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. പശ്ചിമ ബംഗാൾ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിലാണ് പെൺകുട്ടികൾ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'മേരെ ഖ്വാബോൻ മേം' എന്ന ഗാനത്തിൻ്റെ താളത്തിന് ടവൽ ചുറ്റി നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകളിലേക്ക് വിവാദം നീണ്ടു.
സ്‌കൂളുകളിൽ ഇത്തരം നൃത്ത പ്രകടനങ്ങൾ കുട്ടികളുടെ അന്തസ്സിനും അവരുടെ മാനസിക വളർച്ചയ്ക്കും വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു. വിനോദ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അവ കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. നാലാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ പരിസരത്ത് ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കണം. ഉത്തരവാദിത്തപ്പെട്ട അധ്യാപകരുടെ സാന്നിധ്യത്തിൽ ഇത്തരം പ്രകടനം നടന്നത് വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


