ദുര്‍ബലമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അഗ്നിപഥെന്നും താൽകാലികമായി റദ്ദാക്കണമെന്നും കോൺഗ്രസ്
ദില്ലി : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ (Agnipath Scheme) രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി കോൺഗ്രസും (Congress). ദുര്‍ബലമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അഗ്നിപഥെന്നും താൽകാലികമായി റദ്ദാക്കണമെന്നും കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
'രാജ്യത്തിനായി ജീവൻ സമർപ്പിക്കുന്ന യുവാക്കൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ സാധിക്കാത്ത പദ്ധതിയാണ് അഗ്നിപഥെന്നാണ് കോൺഗ്രസിന്റെ വിമര്‍ശനം. വിരമിച്ച സൈനിക ഉദ്യോഗസ്ഥരോട് അടക്കം കൂടിയാലോചന നടത്തി കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ പദ്ധതി നടപ്പിൽ വരുത്താൻ പാടുള്ളൂവെന്നും കോൺഗ്രസ് നിര്‍ദ്ദേശിച്ചു. അജയ് മാക്കൻ, പി ചിദംബരം, സച്ചിൻ പൈലറ്റ്, പവൻ ഖേര എന്നിവര്‍ ദില്ലിയിൽ നടന്ന പ്രത്യേക വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.
യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. 'റാങ്കില്ല, പെന്‍ഷനില്ല. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കൂ' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തം, തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും സിപിഎം പിബിയും ആവശ്യപ്പെട്ടു. ദേശീയ താൽപര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. നാല് വർഷത്തെ കരാർ നിയമനം നൽകി പ്രൊഫഷണൽ സൈനികരെ ഉണ്ടാക്കാനാവില്ലെന്നും പെൻഷൻ പണം ലാഭിക്കാനുള്ള നടപടി സൈന്യത്തിൻറെ കാര്യ ശേഷിയെ ബാധിക്കുന്നതായി മാറുമെന്നും സിപിഎം പിബി കുറ്റപ്പെടുത്തുന്നു. അഗ്നിപഥിലൂടെ പരിശീലനം ലഭിക്കുന്നവർ പിന്നീട് അക്രമി സംഘങ്ങളിൽ ചേരുന്ന ഗുരുതര സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും പിബി ചൂണ്ടിക്കാട്ടുന്നു.
അഗ്നീപഥിന് അംഗീകാരം; യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷം സേവനം ചെയ്യാം; അഗ്നീവീർ എന്നറിയപ്പെടും
