തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ തെളിവും കമ്മീഷൻ കൈമാറിയ വിവരങ്ങളും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ തെളിവും കമ്മീഷൻ കൈമാറിയ വിവരങ്ങളും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തട്ടിപ്പിലെ എല്ലാ രേഖയും നൽകിയെന്ന് കഴിഞ്ഞ ദിവസം കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇന്നലെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ തള്ളിയിരുന്നു.
രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓൺലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനുമാകില്ല. രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു.


