ദില്ലിയിലെയും പഞ്ചാബിലെയും പോലെ ഗുജറാത്തിലെ കോൺഗ്രസിന് ബദലായി എഎപിയും മാറുകയാണ് എന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചന.  

ഗാന്ധിനഗര്‍:  2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം മുള്‍മുനയില്‍ നിന്നാണ് ഇന്ത്യ കണ്ടത്. അവസാന നിമിഷം വരെ കോണ്‍ഗ്രസ് ഒരു വലിയ തിരിച്ചുവരവാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തില്‍ കാണിച്ചത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കക്ഷി നില ഇങ്ങനെയായിരുന്നു ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേയിലെ കണക്കുകള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടും എന്ന രീതിയിലാണ് പ്രവചനം നടത്തുന്നത്. 

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും 28 മുതൽ 37 വരെ ഒതുങ്ങും എന്നാണ് കണക്കുകള്‍. അതായത് പകുതിയോളം സീറ്റുകള്‍ വരെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായേക്കാം. 

ശരിക്കും ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേ പ്രകാരം അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) കോൺഗ്രസിന്റെ വോട്ട് വിഹിതം വലിയതോതില്‍ നേടും എന്നാണ് സര്‍വേയുടെ ഫലങ്ങള്‍ വെളിവാക്കുന്നത്. കോൺഗ്രസിന് 31 ശതമാനം വോട്ടാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്. അതായത് 2017ലെ ഫലം വച്ച് നോക്കിയാല്‍ 10 ശതമാനം കുറവ്. 

കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം കുറയാനുള്ള നിർണായക കാരണങ്ങളായി സര്‍വേ പറയുന്നത് ചിലകാര്യങ്ങളാണ്. ഉറച്ച നേതൃത്വത്തിന്റെ അഭാവവും സ്വാധീനമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയതും. സംസ്ഥാന തലത്തിൽ സംഘടന ശേഷി ക്ഷയിച്ചതും കാരണമായി എന്നാണ് പ്രീ-പോൾ സർവേ വെളിപ്പെടുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ സംസ്ഥാനത്തെ വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വിലയിരുത്തല്‍. 

ദില്ലിയിലെയും പഞ്ചാബിലെയും പോലെ ഗുജറാത്തിലെ കോൺഗ്രസിന് ബദലായി എഎപിയും മാറുകയാണ് എന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചന. 2022 ല്‍ ആപ്പിന് വോട്ട് ചെയ്യുമെന്ന് പറയുന്ന വോട്ടര്‍മാകില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 66 ശതമാനം കോൺഗ്രസിന് വോട്ട് ചെയ്തവരാണെന്ന സുപ്രധാന കണക്കും ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേ പങ്കുവയ്ക്കുന്നു. 

ഗുജറാത്തി ജനത ചൂല് ഏറ്റെടുക്കുമോ, ആപ്പിനെ കാത്തിരിക്കുന്നതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സ‍‍ർവെയിലെ കണ്ടെത്തൽ!

പ്രധാനമായും പെട്രോൾ, ഡീസൽ, ഗ്യാസ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം കാരണം സമൂഹത്തിലെ ചില വിഭാഗങ്ങളിൽ, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാർക്കിടയിൽ ബിജെപിക്കെതിരായ അതൃപ്തിയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സിഫോർ പ്രീ-പോൾ സർവേ കണക്കുകള്‍ വെളിവാക്കുന്നു.എന്നാലും ഈ അതൃപ്തിക്ക് പരിഹാരമായി കോൺഗ്രസിനെ ഭരണത്തില്‍ എത്തിക്കാന്‍ ജനം ആഗ്രഹിക്കുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ-പോൾ സർവേ പറയുന്നത്. 

കോൺഗ്രസിന് വോട്ട് ചെയ്യും എന്ന പറഞ്ഞവരില്‍ 57 ശതമാനം വോട്ടർമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള ഒരേയൊരു കാരണം ഗുജറാത്തിലെ ബിജെപിയുടെ ഭരണത്തില്‍ തൃപ്തരല്ലെന്ന് പറഞ്ഞാണ്. കോൺഗ്രസ് പ്രഖ്യാപിച്ച സൗജന്യങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പുള്ള വാഗ്ദാനങ്ങളും വിശ്വസിച്ചാണ് 12 ശതമാനം പേർ വോട്ട് ചെയ്യാന്‍ ഇരിക്കുന്നത്. അതേസമയം 7 ശതമാനം പേർക്ക് മാത്രമാണ് രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പ്രതിച്ഛായയും പ്രശസ്തിയും കണ്ട് വോട്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് സര്‍വേ പറയുന്നത്. 

പ്രതിപക്ഷം ചിതറും; ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി: ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് അഭിപ്രായ സര്‍വേ