സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ​ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ​ഗാന്ധി

ദില്ലി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ​ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ​ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പാടേ തകർത്തു. വിദ്യാർത്ഥി പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്ന് കാട്ടിയെന്നും പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമെന്നും സോണിയ ​ഗാന്ധി പറഞ്ഞു.

അതേസമയം, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉയർത്തി പിന്നോട്ടില്ലെന്ന് രാഹുൽഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണം. ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണം. വിദ്യാർത്ഥികളെ തല്ലിച്ചച്ചവർക്കെതിരെ നടപടി വേണമെന്നും രാഹുൽ എക്സിൽ കുറിച്ചു. സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നാണ് സിജെപി നിലപാട്. സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നന്ദി പറഞ്ഞു. 

രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു.

ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലടക്കം പ്രതിഷേധം നടത്തും. അതേസമയം സമരം കണക്കിലെടുത്ത് ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പൊലീസ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രതിഷേധം തുടരും.

YouTube video player