ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയാണ് ദില്ലിയില്‍ എഎപിക്ക് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലും ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം നിലനിര്‍ത്താന്‍ ദില്ലിയില്‍ പരമാവധി വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് തയ്യാറാവുന്നു. ദില്ലിയിൽ ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റിൽ രണ്ടോ മൂന്നോ എണ്ണം കൊണ്ട് തൃപ്തിപ്പെടാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ദില്ലിക്ക് പുറമെ ഹരിയാനയിലും ഗുജറാത്തിലും കോണ്‍ഗ്രസ്-ആപ് സഖ്യം നിലവില്‍ വന്നേക്കും. എന്നാൽ പഞ്ചാബിൽ ഇരു പാര്‍ട്ടികളും തമ്മിൽ കടുംപിടുത്തം തുടരുന്നുണ്ട്.

ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയാണ് ദില്ലിയില്‍ എഎപിക്ക് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. ഏഴില്‍ നാല് സീറ്റെങ്കിലും വേണമെന്നായിരുന്നു തുടക്കത്തില്‍ നിലപാട്. എന്നാൽ പിന്നീട് പരമാവധി വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായി. ഒടുവില്‍ രണ്ടോ മൂന്നോ സീറ്റ് കൊണ്ട് തൃപ്തിപ്പെടാന്‍ ധാരണയായെന്നാണ് വിവരം. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി മേല്‍ക്കെ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കൂടുതല്‍ അവകാശവാദം ഉയര്‍ത്താത്തത്. 

ദില്ലിക്ക് പുറമെ ഗുജറാത്ത്, അസം, ഹരിയാന എന്നിവിടങ്ങളിലും ഇരു പാര്‍ട്ടികളും ധാരണയിലെത്തും. ദില്ലിയിലെ സഖ്യം പഞ്ചാബിലുണ്ടാകുമെന്നാണ് വിവരമെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇരു പാര്‍ട്ടികളുടെയും പഞ്ചാബ് ഘടകങ്ങള്‍ കടുംപിടുത്തം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് സഹായമായത്. ഇതോടെ സീറ്റ് വിഭജന നടപടികള്‍ വേഗത്തിലാക്കി. 63 സീറ്റ് എസ് പിക്കും 17 സീറ്റ് കോണ്‍ഗ്രസിനുമെന്നാണ് ഇപ്പോഴത്തെ ധാരണ. ബി.എസ്.പിയില്‍ നിന്ന് പുറത്ത് വന്ന ഡാനിഷ് അലി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. 63 സീറ്റുകളില്‍ ചിലത് സമാജ് വാദ് പാര്‍ട്ടി ചെറു കക്ഷികള്‍ക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്