മോദിയുടെ കോർപ്പറേറ്റ് സുഹൃത്തുക്കൾ മാത്രം കൂടുതൽ ധനവാന്മാരായി. കടന്നു പോയത് കൊടിയ വഞ്ചനയുടെ എട്ട് വർഷങ്ങളാണെന്നും കോൺഗ്രസ് വക്താവ് വിമർശിച്ചു

ദില്ലി: മുതിർന്ന നേതാവ് കപിൽ സിബലടക്കം കോൺഗ്രസ് വിട്ട എല്ലാവരെയും ആശംസിച്ച് പാർട്ടി ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല. രാജ്യപുരോഗതിക്ക് അവർക്ക് വലിയ സംഭാവനകൾ നൽകാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ​ഗുജറാത്തിൽ കോൺ​ഗ്രസിന് ഏറെ ​ഗുണം ചെയ്യുമെന്ന് കരുതിയ പാട്ടീദാർ നേതാവ് ഹർദിക് പട്ടേൽ അടക്കം നിരവധി പേരാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാർട്ടി വിട്ടത്.

രാഹുൽ ഗാന്ധി എല്ലാ അനുമതികളോടെയുമാണ് ലണ്ടനിലേക്ക് പോയതെന്നാണ് കോൺഗ്രസ് വക്താവ് ബിജെപിയുടെ വിമർശനത്തോട് പ്രതികരിച്ചത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ബിജെപിയുടെ രാഷ്ട്രീയ അനുമതിയുടെ ആവശ്യമില്ല. ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നും സർക്കാർ ഉദ്യോഗസ്ഥനല്ലെന്നും സുർജേവാല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷം രാജ്യത്തെ മുടിച്ചെന്ന് കോൺഗ്രസ് വിമർശിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി. മോദിയുടെ കോർപ്പറേറ്റ് സുഹൃത്തുക്കൾ മാത്രം കൂടുതൽ ധനവാന്മാരായി. കടന്നു പോയത് കൊടിയ വഞ്ചനയുടെ എട്ട് വർഷങ്ങളാണെന്നും കോൺഗ്രസ് വക്താവ് വിമർശിച്ചു.