ഗുജറാത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ എതിർപ്പുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ നടപടിക്കെതിരെയാണ് എതിർപ്പ് ഉയർന്നിരിക്കുന്നത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിനാലാണ് വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്.
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ വിവാദം. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ (എസ്എംസി) നടപടിക്കെതിരെ ഒരു വിഭാഗം വ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിലാണ് വ്യാപാരികളുടെ എതിർപ്പ്.
സൂറത്തിലെ നൻപുര മേഖലയിലുള്ള ലക്കാദ്കോട്ടിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്കാണ് 'ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്' എന്ന പേര് നൽകിയത്. മത്സ്യച്ചന്തയുടെ കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ പേരും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ വെജിറ്റേറിയനായ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയത് ചോദ്യം ചെയ്യുകയാണ് ഒരു വിഭാഗം വ്യാപാരികൾ. നരേന്ദ്ര മോദി ജീവിതത്തിൽ ഇതുവരെ മത്സ്യാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു വെജിറ്റേറിയനാണെന്നും മത്സ്യവ്യാപാരിയായ സുരേന്ദ്ര ലഷ്കരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതിനാൽ ബോർഡ് സ്ഥാപിക്കാൻ പാടില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
അതേസമയം മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം ഇപ്പോഴും പരിഗണനയിലാണെന്നും സൂറത്ത് മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു. ബോർഡ് മാറ്റാമെന്ന് സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ അറിയിച്ചതായും കോർപറേൻ അധികൃതർ കൂട്ടിച്ചേർത്തു.
10 കോടി രൂപയോളം ചെലവഴിച്ചു നിർമ്മിച്ച മത്സ്യച്ചന്തയിൽ 80 വലിയ ഹോൾസെയിൽ സ്റ്റാളുകളാണ് ഉള്ളത്. മത്സ്യച്ചന്തയുടെ നിർമ്മാണത്തിന് കേന്ദ്രസർക്കാരിൻ്റെ പ്രധാനമന്ത്രി മത്സ്യ സംപദ യോജന വഴി മൂന്ന് കോടി രൂപ ലഭിച്ചതിനാലാണ് പ്രധാനമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ചതെന്നാണ് സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ വിശദീകരണം.


