Salman Khurshid| ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തി; സൽമാൻ ഖുർഷിദിന്‍റെ പുസ്തകത്തിനെതിരെ പരാതി
പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ദില്ലിയില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പരാതി നൽകിയിട്ടുള്ളത്.
ദില്ലി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന സൽമാൻ ഖുർഷിദിൻ്റെ (Salman Khurshid) പുതിയ പുസ്തകമായ 'Sunrise Over Ayodhya' (Sunrise Over Ayodhya)വിവാദത്തില്‍. പുസ്തകത്തിനെതിരെ ദില്ലി പൊലീസ് കമ്മീഷണർക്ക് പരാതി (Complaint) ലഭിച്ചു. പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ദില്ലിയില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പരാതി നൽകിയിട്ടുള്ളത്. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബുധനാഴ്ച നടന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ജെസിക്ക ലാല്‍ കൊലപാതകവുമായി താരതമ്യപ്പെടുത്തിയായിരുന്നു അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ ചിദംബരം പരാമര്‍ശിച്ചത്. ആരും ബാബറി മസ്ജിദ് തകര്‍ത്തില്ലെന്നായിരുന്നു മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായിരുന്ന ചിദംബരം പറഞ്ഞത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 75 വര്‍ഷം പിന്നിട്ട ഷേഷം ആരും ബാബറി മസ്ജിദ് തകര്‍ത്തില്ലെന്ന് പറയാന്‍ നാണക്കേടുണ്ടെന്നും ചിദംബരം പറഞ്ഞിരുന്നു. കേസിലെ ഇരുവിഭാഗവും വിധി അംഗീകരിച്ചു അതോടെ വിധി മികച്ചൊരു തീരുമാനമായി കണക്കാക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇരുവിഭാഗവും അംഗീകരിച്ചതുകൊണ്ട് മാത്രം അതൊരു മികച്ച വിധിയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തിരുന്നു. ചിദംബരത്തിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഇന്ത്യയിലെ, മുൻ വിദേശകാര്യ മന്ത്രിയാണ് സൽമാൻ ഖുർഷിദ്‍. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു.