കൊറോണവൈറസ്: വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത് എയര്‍ ഇന്ത്യയുടെ ജംബോ വിമാനം
ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും.
ദില്ലി: ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. ബോയിംഗ് 747 വിമാനമാണ് മുംബൈയില്‍ നിന്നാണ് വിമാനം പുറപ്പെടുക. കൊറോണവൈറസ് ബാധിച്ച വുഹാനില്‍ 325 ഇന്ത്യക്കാരാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും.
മാസ്കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതും. ഓരോ സീറ്റിലും ഭക്ഷണവും വെള്ളവും നല്‍കും. ദില്ലിയില്‍ ഇറങ്ങിയ ശേഷമായിരിക്കും വിമാനം ചൈനയിലേക്ക് തിരിക്കുക. ആറ് മണിക്കൂറിനുള്ളില്‍ വുഹാനിലെത്തും. വുഹാൻ, ഹുബെയ് പ്രവിശ്യകളിൽ നിന്നുള്ളവരെ എത്തിക്കാൻ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇരു പ്രവിശ്യകളിൽ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉന്നതതല യോഗം ഇന്നും നടക്കും. സംസ്ഥാനത്തെ സ്ഥിതി ഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തോടെ 12 പുതിയ ലാബുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുമോ എന്നതാണ്, ഇത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.