കൊറോണ: വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ
പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.നൂറുകണക്കിന് പാക്കിസ്ഥാനികളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
ദില്ലി: കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനി വിദ്യാർത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
നേരത്തെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.നൂറുകണക്കിന് പാക്കിസ്ഥാനികളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് സ്വന്തം പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ പിന്നോട്ട് പോയത്. ഗുരുതരസാഹചര്യമായിട്ടും വേണ്ടരീതിയില്‍ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരേയും തയ്യാറായിട്ടില്ല.
നിലവില്‍ ചൈനയില്‍ കൊറോണ ബാധിച്ചുള്ള മരണം ചൈനയില്‍ 500 കടന്നിരിക്കുകയാണ്. സ്വന്തം പൗരന്മാരോടുള്ള പാക്കിസ്ഥാന്‍റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയപ്രതിഷേധം ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്നും സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യ എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മാതൃകയാക്കണം എന്നുമാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളക്കം നവമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.
കൊറോണ: കോഴിക്കോടിന് ആശ്വാസമായി പരിശോധനഫലം
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണംഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 563 ആയി. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 8,000 ആയി ഉയർന്നു. 3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
'കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്?' പ്രചരിക്കുന്നത് വ്യാജവാര്‍ത്ത