മഹാരാഷ്ട്ര ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാരിലേക്ക് രോഗം വ്യാപിച്ചതോടെ ആശങ്ക വർധിക്കുകയാണ്. നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി സ്വകാര്യ ഡോക്ടർമാരുടെ സേവനം തേടാനുള്ള സർക്കാർ നീക്കവും ഫലം കാണുന്നില്ല
ദില്ലി: മഹാരാഷ്ട്രയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാരിലേക്ക് രോഗം വ്യാപിച്ചതോടെ ആശങ്ക വർധിക്കുകയാണ്. നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി സ്വകാര്യ ഡോക്ടർമാരുടെ സേവനം തേടാനുള്ള സർക്കാർ നീക്കവും ഫലം കാണുന്നില്ല
800 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ആർതർ റോഡ് സെൻട്രൽ ജയിലിലുള്ളത്. പക്ഷെ 2700 തടവുകാരും 120 ജീവനക്കാരും ഇപ്പോൾ ജയിലിലുണ്ട്. 50 പേർക്കായി തയാറാക്കിയ ബാരക്കുകളിൽ 250ലേറെ തടവുകാരെയാണ് കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നത്. സമൂഹ്യ അകലം പാലിച്ച് രോഗവ്യാപനം തടയാൻ ശ്രമിക്കണമെന്ന് പറഞ്ഞാലും മുന്നിലുള്ളത് ഈ കണക്കുകളാണ്. 45 കാരനായ ലഹരിക്കടത്ത് പ്രതിയിൽ നിന്നാണ് ജയിലിൽ രോഗം വ്യാപിക്കുന്നത്. ജീവനക്കാരടക്കം 184 പേർ ഇതുവരെ രോഗ ബാധിതരായി.
ഇവരെ പ്രത്യേക കേന്ദ്രങ്ങളിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേരിൽ ഇനിയും പരിശോധന നടത്തും. ആരോഗ്യ സംരക്ഷണം തടവുകാരുടെ അവകാശമാണെന്നും സർക്കാർ പ്രത്യക പദ്ധതി തയാറാക്കണമെന്നും ബോബെ ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രവർത്തകരുടെ കുറവ് പരിഹരിക്കാനാണ് 25000 സ്വകാര്യ ഡോക്ടമാരോട് 15 ദിവസം കൊവിഡ് ആശുപത്രികളിൽ ജോലി ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചത്. വെറും 1100 ഡോക്ടർമാർ മാത്രമാണ് സന്നദ്ധത അറിയിച്ചത്. മറുപടി നൽകിയ 7000 ഡോക്ടർമാർ പലവിധ കാരണങ്ങൾ പറഞ്ഞ് പിൻവാങ്ങി.
ഇതിനിടെ തിഹാർ ജയിലിൽ ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സമ്പർക്കത്തിൽ വന്നവരെ മുഴുവൻ നിരീക്ഷണത്തിലാക്കി. ജയിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്.