മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് രോഗവ്യാപനം വലിയ ആശങ്ക ഉയർത്തുന്നത്. മഹാരാഷ്ട്രയിൽ ഒന്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളിൽ വൻ വർധന. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി ഉയർന്നു. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 13,36,86l പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് രോഗവ്യാപനം വലിയ ആശങ്ക ഉയർത്തുന്നത്. മഹാരാഷ്ട്രയിൽ ഒന്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്താറായി. അന്പതിനായിരത്തിലേറെ രോഗികളാണ് കർണ്ണാടകത്തിൽ നിലവിൽ ചികിത്സയിലുള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലാണ്. ഈ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രസംഘത്തെ അയച്ചേക്കും. 

ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ ആദ്യഘട്ട പരീക്ഷണം ദില്ലി എയിംസിലും തുടങ്ങി. മുപ്പതുകാരനിൽ വാക്സിൻ പരീക്ഷിച്ചു. തുടക്കത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ല. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നല്‍കും. ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ ചിലര്‍ക്ക് ഒരു ഡോസ് മതിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ 375 സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടം 750 പേര്‍ക്കും. ദില്ലി എയിംസ് അടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ 18നും 55 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ പരീക്ഷിക്കുന്നത്.