Asianet News MalayalamAsianet News Malayalam

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളും മരണവും കുറഞ്ഞു, ടിപിആർ കൂടി

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 12,889 കൊവിഡ് കേസുകൾ, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനം

Covid cases and deaths decreased in country in past 24 hours, TPR increased
Author
Delhi, First Published Jun 19, 2022, 10:18 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്നലത്തെ അപേക്ഷിച്ച് കേസുകൾ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തേക്കാൾ കൂടി. 2.89 ശതമാനമാണ് ടിപിആർ. ഇന്നലെ 2.73 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ, രാജ്യത്ത്12,899 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മരണനിരക്ക് ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന് തന്നെ തുടരുകയാണ്. 

കേരളത്തിൽ ഇന്നലെ 3,376 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടും എറണാകുളത്തും 3 പേർ വീതവും തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്ത 3,376 കൊവിഡ് കേസുകളിൽ കൂടുതൽ എറണാകുളത്താണ്. 838 കേസുകൾ എറണാകുളത്തും 717 കേസുകൾ തിരുവനന്തപുരത്തും 399 കേസുകൾ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

ഇതിനിടെ, മൂക്കിലൂടെ നൽകാവുന്ന കൊവിഡ് പ്രതിരോധ വാക്സീന്റെ പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ  വാക്സീനെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ.കൃഷ്ണ എല്ല അവകാശപ്പെട്ടു. മൂക്കിലൂടെയുള്ള നേസൽ വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ജനുവരിയിലാണ് ഡിസിജിഐ (DCGI) അനുമതി നൽകിയത്. 

മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സീനുമായി ഭാരത് ബയോടെക്ക്, പരീക്ഷണം വിജയം

അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 'എയർ സുവിധ' പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങി. 'എയർ സുവിധ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ  യാത്രക്കാർക്ക്  വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ച പോർട്ടലാണ് 'എയർ സുവിധ'.

Follow Us:
Download App:
  • android
  • ios