മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്ന് 325 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

മുംബൈ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മഹാരാഷ്ട്രയിലും ചെന്നൈയിലും കൊവിഡ് കേസുകള്‍ ഉയരുന്നു. 
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 11506 ആയി. മുംബൈയിൽ മാത്രം 785 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 24 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 485 ആയി. 

മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്ന് 325 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4729ആയി. ഇന്ന് 22 പേർ കൂടി മരിച്ചു. തമിഴ്നാട്ടില്‍ ഇന്ന് 203 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ രോഗബാധിതര്‍ ആയിരം കടന്നു. വെല്ലൂരില്‍ എട്ട് ബാങ്ക് ജീവനകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ തെരുവികളിലേക്കും കൊവിഡ് പടരുന്നതാണ് ആശങ്കയെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു.

രോഗലക്ഷ്ണം ഇല്ലാത്തവരാണ് പുതിയ കൊവിഡ് ബാധിതരില്‍ കൂടുതലും. ചെന്നൈയില്‍ മാത്രം നാല് ദിവസത്തിനിടെ അഞ്ഞൂറിലധികം പുതിയ രോഗികള്‍. പൊതുസമ്പര്‍ക്കം പുലര്‍ത്തിയവരാണ് പുതിയ രോഗികളില്‍ ഭൂരിഭാഗവും. വെല്ലൂരില്‍ അസിസ്റ്റന്‍റ് മാനേജര്‍ക്ക് ഉള്‍പ്പടെ എട്ട് ബാങ്ക് ജീവനകാര്‍ക്കാണ് കൊവിഡ്. ഇവരുടെ വീട്ടുകാരെ ഉള്‍പ്പടെ നിരീക്ഷണത്തിലാക്കി. കോയമ്പേട് മാര്‍ക്കറ്റില്‍ കൂടുതല്‍ കച്ചവടകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇക്കാലയളവില്‍ ചന്തയില്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ദില്ലി മയൂർവിഹാറിലെ സിആ‌ർപിഎഫ് ക്യാമ്പിൽ കൊവിഡ് രോഗികളായ ജവാന്മാരുടെ എണ്ണം 122 ആയി. ഇന്ന് 69 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെയാണിത്. അർധ സൈനിക വിഭാഗത്തിന്‍റെ ക്യാമ്പികളിലെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും വലിയ സംഖ്യയാണിത്. നേരത്തെ ഇവിടെ രോഗം ബാധിച്ച് ഒരു ജവാൻ മരിച്ചിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്. 350 പേരുള്ള ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.