മുംബൈയിൽ 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്
142 ജവാന്മാർ പല സ്ഥലത്തായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
മുംബൈ: 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ എയർപോർട്ടിൽ ജോലി ചെയ്യുന്ന ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142 ജവാന്മാർ പല സ്ഥലത്തായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 490 ആയി. ഇന്ന് പുതിയ 67 കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതുവരെ 26 പേരാണ് മരിച്ചത്. ഇന്ന് മാത്രം അഞ്ചു പേർ മരിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗബാധിതരായി രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ ഇന്നുമാത്രം 102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. സംസ്ഥാനം മുഴുവൻ കൊറോണ സാധ്യതാ മേഖലയായി സർക്കാർ പ്രഖ്യാപിച്ചു. അതേസമയം സർക്കാർ അനാസ്ഥ കൊണ്ടാണ് നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ സമ്പർക്ക പട്ടിക കുത്തനെ ഉയർന്നതെന്ന വിമർശനം ശക്തമാവുകയാണ്.
മൂന്ന് ദിവസത്തിനിടെ തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 300 ലധികം പേർക്കാണ്. 411 പേരിൽ 364 ലും തബ്ലീഗ് സമ്മേനത്തിൽ ങ്കെടുത്തവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി . ഇന്തോനേഷ്യന്‍ തായ്‍ലന്‍ഡ് സ്വദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നടത്തിയ പ്രാർഥനാ ചടങ്ങിൽ നൂറ് കണക്കിന് പ്രദേശവാസികളാണ് പങ്കെടുത്തത്.