രാജ്യത്ത് കൊവിഡ് മരണം 686 ആയി; മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗികളുടെ എണ്ണം ഉയരുന്നു
മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് തുടരുകയാണ്. 78 ജില്ലകളിൽ അതേസമയം കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോർട്ട് ചെയ്തില്ല.
ദില്ലി: രാജ്യത്താകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,000 കടന്നു. ആകെ 21,700 പേർക്ക് കൊവിഡ് ബാധിച്ചെന്നാണ് സ്ഥിരീകരണം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് 686 പേർ രാജ്യത്ത് മരിച്ചു. 4325 പേർക്ക് രോഗം ഭേദമായി. 16689 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്.
ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം മുന്നിൽ കണ്ടുള്ള നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇപ്പോൾ സ്ഥിതി തൃപ്തികരമെങ്കിലും സംഖ്യ എത്രയെത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് തുടരുകയാണ്. അതേസമയം, 78 ജില്ലകളിൽ കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
രോഗികളുടെ എണ്ണം ഉയരുന്നത് നേരിടാൻ തയ്യാറെടുപ്പുമായി ഇന്ത്യ ഇപ്പോൾ സ്ഥിതി തൃപ്തികരമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ, കേന്ദ്രസർക്കാരിന് വൻ ആശങ്കയുയർത്തി സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ദേശീയ ലോക്ക് ഡൗൺ ഇന്ന് മുപ്പത് ദിവസം പിന്നിട്ടു. ഈ മുപ്പത് ദിവസത്തിൽ ദക്ഷിണകൊറിയയ്ക്ക് സമാനമായി കൊവിഡ് കേസുകൾ പിടിച്ചു നിറുത്താൻ ഇന്ത്യയ്ക്കായെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 14 ദിവസത്തിൽ 78 ജില്ലകളിൽ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വലിയൊരു സംഖ്യ ഭാവിയിൽ ആശുപത്രിയിലേക്കെത്താനുള്ള സാധ്യത ഇതാദ്യമായി കേന്ദ്രം തള്ളിയില്ല. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഇപ്പോൾ ഗുജറാത്തിലാണ്. ഗുജറാത്തിലെ മരണസംഖ്യ നൂറ് കടന്നതും ആശങ്കയ്ക്കിടയാക്കുന്നു.