രാജ്യത്ത് രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 87000-ഓളം പേർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.  

ദില്ലി: രാജ്യത്ത് രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 87000-ഓളം പേർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവരിൽ 80000 ആളുകൾക്ക് കൊവിഡ് ബാധിച്ചു. അതേസമയം രണ്ട് ഡോസ് സ്വീകരിച്ചവരിൽ 40000 പേർക്കാണ് രോഗം ബാധിച്ചത്.

രണ്ട് ഡോസ് വാക്സിൻ എടുത്ത ശേഷവും കൊവിഡ് ബാധിച്ച 200-ലധികം പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ, വൈറസ് വകഭേദം കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നൂറ് ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലും കേരളത്തിലെ ഉയർന്ന രോഗബാധാ നിരക്കിൽ കേന്ദ്രം ആശങ്ക രേഖപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ തന്നെ ഉയർന്ന നിരക്കാണിത്. 179 മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും സ്ഥിതിഗതികള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona