രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം, രോഗബാധിതരുടെ എണ്ണം ഒൻപത് ലക്ഷം കടന്നു
യുപിയും ഗുജറാത്തും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ന് മരണസംഖ്യ 500 കടക്കും
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് വർധന രേഖപ്പെടുത്തിയേക്കും.
മഹാരാഷ്ട്രയിൽ ഇന്നലെ 6,497 കേസുകളും 193 മരണവും റിപ്പോർട്ടു ചെയ്തു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 4328 കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 1236 കേസുകൾ മാത്രമാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
യുപിയും ഗുജറാത്തും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ന് മരണസംഖ്യ 500 കടക്കും. 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 63.2 ശതമാനത്തേക്കാള്‍ കൂടുതലാണ്. പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങളോട് ഐസിഎംആർ നിർദേശിച്ചു.
തമിഴ്നാട്ടിൽ ഇന്നലെ 4328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു.
കർണാടകത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബെംഗളൂരുവിലാണ് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നത്. കർണാടകത്തിൽ ഇന്നലെ 2738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1315 രോഗികൾ ബെംഗളുരുവിലാണ്. സംസ്ഥാനത്ത് ആകെ 41,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 73 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു