കൊവിഡിൽ അനാഥരായത് 3627 കുട്ടികൾ, കേരളത്തിൽ 65 പേർ; അനാഥരെ കണ്ടെത്തണമെന്ന് സുപ്രീം കോടതി
കേരളത്തിൽ 65 കുട്ടികൾ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികൾക്ക് അച്ഛനമ്മമാരിൾ ഒരാളെ നഷ്ടമായി
ദില്ലി: കൊവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താൻ സർക്കാരുകൾ നടപടി എടുക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ 3627 കുട്ടികൾ അനാഥരായെന്ന് കോടതിയിൽ ബാലാവകാശ കമ്മീഷൻ അറിയിച്ചു. 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മീഷൻ അറിയിച്ചു.
കേരളത്തിൽ 65 കുട്ടികൾ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികൾക്ക് അച്ഛനമ്മമാരിൾ ഒരാളെ നഷ്ടമായി. 2020 ഏപ്രിൽ 1 മുതൽ 2021 ജൂൺ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഏറ്റവും കൂടുതൽ പേർ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറിൽ 308 കുട്ടികളും ഒഡിഷയിൽ 241 കുട്ടികളും മഹാരാഷ്ട്രയിൽ 217 കുട്ടികളും ആന്ധ്രപ്രദേശിൽ 166 കുട്ടികളും ഛത്തീസ്ഗഡിൽ 120 കുട്ടികളും അനാഥരായി.
രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ മുന്നിൽ മഹാരാഷ്ട്രയാണ്, 6865. ഹരിയാനയിൽ 2353 കുട്ടികൾക്കും ആന്ധ്രയിൽ 1923 കുട്ടികൾക്കും ബിഹാറിൽ 1326 കുട്ടികൾക്കും മധ്യപ്രദേശിൽ 1311 കുട്ടികൾക്കും രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായി. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരളം.
ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ 226 പേരും മധ്യപ്രദേശിലാണ്. 11 പേർ ഛത്തീസ്ഗഡിലും കേരളത്തിലും കർണാടകത്തിലും ആറ് പേർ വീതവും മണിപ്പൂരിൽ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയിൽ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona