ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്സുമാർക്കും, നഴ്സിംസ് അസിസ്റ്റൻ്റുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സ തേടുന്നവരിൽ 90% നും  കൊവിഡ് പോസിറ്റീവാണെന്നും രൺദീപ് ഗുലേറിയ പറഞ്ഞു. 

ദില്ലി: രാജ്യത്ത് കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ ദില്ലി എയിംസിലെ സാഹചര്യം ഏറെ ഗുരുതരമെന്ന് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. 
ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്സുമാർക്കും, നഴ്സിംസ് അസിസ്റ്റൻ്റുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സ തേടുന്നവരിൽ 90% നും കൊവിഡ് പോസിറ്റീവാണെന്നും രൺദീപ് ഗുലേറിയ പറഞ്ഞു. 

അതേസമയം, കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർ‍ക്കാർ നിർദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നല്കാനും തീരുമാനമായിട്ടുണ്ട്. 

കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.