നേരത്തെ വിദഗ്ധ സമിതി ഉപയോഗ അനുമതിക്ക് ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഡിസിജിഐ അടിയന്തര ഉപയോഗ അനുമതി നൽകിയത്

ദില്ലി: രാജ്യത്ത് ഒരു വാക്സീന് കൂടി പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതി. ബയോളജിക്കൽ ഇ യുടെ കോർബി വാക്സീന് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള ബയോളജിക്കൽ ഇ യുടെ അപേക്ഷ പരിശോധിച്ച ഡിസിജിഐ വിദഗ്ധ സമിതി, വാക്സീന് അനുമതി നൽകാൻ ശുപാർശ ചെയ്തിരുന്നു. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളരിൽ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി എന്നീ രണ്ട് വാക്സീനുകൾക്ക് അനുമതി ലഭിച്ചിരുന്നു.നിലവിൽ പതിനഞ്ച് വയസ്സിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സീൻ നൽകുന്നത്. 

അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ (Covid Third Wave) രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. പ്രതിദിന കൊവിഡ് കേസുകൾ (Covid Case) കാൽ ലക്ഷത്തിൽ താഴെ ആണ് റിപ്പോ‍ർട്ട് ചെയ്യുന്നത്. ഇന്നത്തെ കണക്കാകട്ടെ വലിയ ആശ്വാസം നൽകുന്നതാണ്. രാജ്യത്ത് 16051 കേസുകൾ മാത്രമാണ് റിപ്പോ‍ർട്ട് ചെയ്തത്.

Scroll to load tweet…

കേരളത്തിലും കൊവിഡ് കുറയുന്നു

കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആശ്വാസ കണക്കാണ് പുറത്തുവന്നത്. ഇന്ന് 4069 പേര്‍ക്ക് മാത്രമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂര്‍ 179, പാലക്കാട് 151, വയനാട് 104, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3600 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 500 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 58,932 കോവിഡ് കേസുകളില്‍, 6.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 76 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,273 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,026 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1063, കൊല്ലം 668, പത്തനംതിട്ട 519, ആലപ്പുഴ 634, കോട്ടയം 1278, ഇടുക്കി 838, എറണാകുളം 1555, തൃശൂര്‍ 1112, പാലക്കാട് 459, മലപ്പുറം 894, കോഴിക്കോട് 825, വയനാട് 461, കണ്ണൂര്‍ 562, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 58,932 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,49,057 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,86,791), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,29,32,778) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 76 ശതമാനം (11,66,170) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 25 ശതമാനം (3,78,254) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,64,090)

· ഫെബ്രുവരി 14 മുതല്‍ 20 വരെയുള്ള കാലയളവില്‍, ശരാശരി 1,01,192 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.