കേന്ദ്രസർക്കാറിനെതിരെ പോരാട്ടം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് സിപിഐയുടെ ബദലാവ് റാലി ദില്ലിയിൽ സമാപിച്ചു. രാംലീല മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു, മോദി ഭരണത്തിൽ ദളിതർ അപമാനിക്കപ്പെടുകയാണെന്ന് ജന സെക്രട്ടറി ഡി രാജ പറഞ്ഞു.
ദില്ലി: കേന്ദ്രസർക്കാറിനെതിരെ പോരാട്ടം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് സിപിഐയുടെ ബദലാവ് റാലി സമാപിച്ചു. രാംലീല മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ രാജ്യമെമ്പാടുനിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മോദി ഭരണത്തിൽ രാജ്യത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള ദളിതർ അപമാനിക്കപ്പെടുകയാണെന്ന് ജന സെക്രട്ടറി ഡി രാജ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് സിപിഐയുടെ ശക്തിപ്രകടനം വിളിച്ചോതുന്നതായിരുന്നു റാലി. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത ബദലാവ് സരൂരി ഹേ റാലി അടുത്തകാലത്ത് സിപിഐ ദേശീയ തലത്തിൽ സംഘടിപ്പിച്ച ഏറ്റവും വലിയ പ്രതിഷേധ പരിപാടിയാണ്. കേരളത്തിൽനിന്നും തെരഞ്ഞെടുത്ത 1700 ഓളം പ്രതിനിധികളാണ് റാലിക്കെത്തിയത്. മോദി ഭരണത്തിൽ രാജ്യം അപകടത്തിലാണെന്നും, ആഭ്യന്തരകാര്യങ്ങളിൽപോലും അമേരിക്കൻ പ്രസിഡന്റാണ് നിർദേശങ്ങൾ നൽകുന്നതെന്നും ഡി രാജ വിമർശിച്ചു. മല്ലികാർജുൻ ഖർഗയെ അപമാനിച്ചതും ഡി രാജ പരാമർശിച്ചു.
സിജെപിയുടെ നേതൃത്വത്തിൽ നടന്ന യുവാക്കളുടെ സമരത്തെ റാലിയിൽ എല്ലാ നേതാക്കളും പുകഴ്ത്തി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഡിസംബർ 1, 2, 3 തീയതികളിലായി രാജ്യവ്യാപക ജയിൽ നിറയ്ക്കൽ സമരവും പ്രഖ്യാപിച്ചു.



