തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിസ്റ്റി മുഖർജി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ബംഗാളിലെ ബിർഭുമിലുള്ള വീട്ടിലാണ് സംഭവം.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജി ആണ് മരിച്ചത്. ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി മുഖർജി. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിൻ്റെ രണ്ടാംനിലയിലെ മുറിയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

ബോൽപുരിലെ അപ്പർ പ്രൈമറി സ്കൂളിൽ അനധ്യാപികയായിരുന്ന ബ്രിസ്റ്റി മുഖർജിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു. അനധികൃതമായി ജോലിയിൽ പ്രവേശിച്ചുവെന്ന് കണ്ടെത്തലിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി അടക്കം 26,000 അധ്യാപക - അനധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടിരുന്നത്. നിയമനം റദ്ദാക്കിയ നടപടി കൊൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. കോടതിയിൽനിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി മാനസ്സികമായി തകർന്നിരുന്നതായി പറയപ്പെടുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)