മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം.

ചെന്നൈ: മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരം റെഡ് വോളന്റിയർമാർ പങ്കെടുത്ത മാർച്ചോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

എമ്പുരാൻ രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും ആക്രമണം നേരിട്ടെന്നും സെൻസർ ബോർഡിനെക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്‌എസ്‌ പ്രവർത്തിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. മധുര പാർട്ടി കോൺഗ്രസ്സ് സിപിഎം ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്ന് എം എ ബേബി പറഞ്ഞു.

എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയില്‍ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്.

സീതാറാം യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറൽ സെക്രട്ടറിയാരാകും എന്നതിൽ പൊളിറ്റ് ബ്യൂറോയിൽ ഉടലെടുത്ത ഭിന്നത പാർട്ടി കോൺഗ്രസിന്‍റെ സമാപനം വരെ തുടർന്ന ശേഷമാണ് എം എ ബേബിക്ക് നറുക്ക് വീണത്. അശോക് ദാവ്ലയെ മുൻനിറുത്തി ബംഗാൾ ഘടകവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നിൽ നിറുത്തിയുള്ള ചർച്ചകൾ പി ബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്. സി പി എം കേന്ദ്രനേതാക്കൾക്കിടയിലെ അനൈക്യത്തിന് ബേബി ജനറൽ സെക്രട്ടറിയാകുമ്പോഴും മാറ്റമുണ്ടാകുന്നില്ല.

മധുരയെ ചെങ്കടലാക്കി മഹാറാലി; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു