'ബിജെപി നേതാക്കൾ നടത്തിയ പ്രകോപന പരാമർശങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ജാമിയ വെടിവെപ്പ്': ഡി രാജ
പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു വെടിവെപ്പ്.
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വെടിവെപ്പെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. മഹാത്മാഗാന്ധിയുടെ ചരമദിനത്തില്‍ ഇത്തരമൊരു സംഭവം നടന്നത് നിർഭാഗ്യകരമാണെന്ന് രാജ പിടിഐയോട് പറഞ്ഞു.
"ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പരാമർശങ്ങളുടെ നേരിട്ടുള്ള ഫലമാണ് ജാമിയ മിലിയയിൽ നടന്ന വെടിവെപ്പ്. രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക എന്ന മുദ്രാവാക്യം വിളിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിന് ബിജെപി നേതാവ് അനുരാഗ് താക്കൂറിനെ അറസ്റ്റ് ചെയ്യണം"- ഡി രാജ പറഞ്ഞു.
Read Also: ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ സമരത്തിന് നേരെ വെടിവെപ്പ്: ഒരു വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു വെടിവെപ്പ്. സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്, ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.