ദളിത് സ്ത്രീയെ മാറ്റി, ഉയര്‍ന്ന ജാതിയിലെ സ്ത്രീ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിക്കാതെ ദളിത് വിദ്യാര്‍ത്ഥികള്‍
ദളിത് വിഭാഗക്കാരിയായ പാചകക്കാരിയെ പിരിച്ച് വിട്ട് ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള സ്ത്രീയെ പാചകക്കാരിയായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ തയ്യാറാവാതെ പ്രതിഷേധിച്ചത്.
ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീ പാകം ചെയ്ത ഉച്ച ഭക്ഷണം കഴിക്കാന്‍ തയ്യാറാവാതെ ഉത്തരഖണ്ഡിലെ സ്കൂള്‍ കുട്ടികള്‍. നേരത്തെ സ്കൂളിലെ പാചകക്കാരിയായിരുന്ന സ്ത്രീ ദളിത് വിഭാഗത്തില്‍ നിന്നുള്ള സ്ത്രീയായിരുന്നു. ഇതില്‍ ഒരുവിഭാഗം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി ഉയര്‍ന്ന ജാതിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ സ്കൂളില്‍ നിന്ന് പിരിച്ച് വിട്ട് ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള സ്ത്രീയെ പാചകക്കാരിയായി നിയമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചത്.
ഇരുപതോളം വിദ്യാര്‍ത്ഥികളാണ് ചമ്പാവതിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചത്. എസ് സി വിഭാഗത്തിലുള്ള ജീവനക്കാരിയെയാണ് സ്കൂളില്‍ നിന്ന് പിരിച്ച് വിട്ടത്. 230 ഓളം കുട്ടികളാണ് ഉത്തരാഖണ്ഡിലെ, ചമ്പാവത്ത് ജില്ലിയിലെ സുഖിധാംഗ് ഗ്രാമത്തിലെ ഈ സ്കൂളില്‍ പഠിക്കുന്നത്. ഇതില്‍ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ദളിത് വിഭാഗത്തിലെ പാചകക്കാരിക്ക് എതിരെ പ്രതിഷേധിച്ചത്. വിഷയം ചര്‍ച്ചയാതതിന് പിന്നാലെ ജില്ലാ ഭരണകൂടം ഈ പ്രശ്നം പരിഹരിച്ചതായി വിശദമാക്കിയിരുന്നു. ഇരുവിഭാഗത്തിലെ ആളുകളുമായി വിഷയം രമ്യമായി പരിഹരിച്ചതായും ജില്ലാ ഭരണകൂടം ഡിസംബര്‍ 26ന് പ്രതികരിച്ചിരുന്നു.
ദളിത് പാചകക്കാരിയെ നീക്കം ചെയ്തത് അവരെ നിയമിച്ചതില്‍ സാങ്കേതിക തകരാറുണ്ടെന്ന് വിശദമാക്കിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉയര്‍ന്ന ജാതിയിലെ സ്ത്രീയെ നിയമിച്ചത്. ഇതിന് പിന്നാലെയാണ് സ്കൂളിലെ 23ഓളം ദളിത് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ജില്ലാ മജിസ്ട്രേറ്റ് വിനീത് തോമര്‍ വിശദമാക്കി. ദളിത് വിദ്യാര്‍ത്ഥികകള്‍ പുതിയ പാചകക്കാരി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാന്‍ തയ്യാറാകുമെന്നുമാണ് വിനീത് തോമര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദളിത് സ്ത്രീയെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് രാജ്യ സഭാ എംപി പ്രദീപ് താംത പറഞ്ഞു. ദളിത് പാചകക്കാരിയുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി പോരാടുമെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. എന്നാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസ്ദ് റാവണ്‍ വിശദമാക്കിയത്.
ദളിത് സ്ത്രീയെ ജോലിയില്‍ പുനസ്ഥാപിക്കാത്ത പക്ഷം സ്കൂള്‍ ഘൊരാവോ ചെയ്യുമെന്നും ഭീം ആര്‍മി മുന്നറിയിപ്പ് നല്‍കി. സുനിത എന്ന ദളിത് സ്ത്രീയ്ക്ക് നവംബർ 25നാണ് ഭോജൻ മാതാ ആയി ജോലി ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളുകളിൽ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നവരെ ഭോജൻ മാതാ എന്നാണ് വിളിക്കുന്നത്. 3000 രൂപ മാത്രമാണ് ഇവർക്ക് മാസശമ്പളം. എന്നാലും സ്ഥിരവരുമാനം ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിലായിരുന്നു സുനിത. രണ്ട് കുട്ടികൾക്കും തൊഴിൽ രഹിതനായ ഭർത്താവിനുമൊപ്പമായിരുന്നു സുനിത കഴിഞ്ഞിരുന്നത്. ഡിസംബർ 14ന് സുനിത ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയതോടെയാണ് സ്കൂളില്‍ പ്രശ്നമായത്. ദളിത് സ്ത്രീ ഉണ്ടാക്കുന്ന ആഹാരം കഴിക്കില്ലെന്ന് കുട്ടികൾ വാശിപിടിക്കുകയായിരുന്നു. അവർ വീട്ടിൽ നിന്ന് ആഹാരം കൊണ്ടുവരാൻ തുടങ്ങി.
230 കുട്ടികളിൽ 66 പേർക്കാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. താനുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കുട്ടികൾ തയ്യാറാവുന്നില്ല എന്നത് സുനിതയെ വളരെയധികം വിഷമത്തിലാക്കിയിരുന്നു. ഡിസംബർ 13 വരെ കുട്ടികൾ ഒരു കുഴപ്പവുമില്ലാതെ ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഞാൻ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അവർ വിസമ്മതിച്ചു. അത് എന്നെ ഞെട്ടിച്ചു. കഴിക്കരുതെന്ന് കുട്ടികളോട് അവരുടെ രക്ഷിതാക്കൾ തന്നെ പറയുകയാണ്. സുനിത നേരത്തെ പ്രതികരിച്ചിരുന്നു. ഡിസംബർ 14 ന് സ്കൂളിലെത്തിയ 14 ഓളം കുട്ടികളുടെ രക്ഷിതാക്കൾ സുനിതയെ ഭക്ഷണം പാകം ചെയ്യുന്നതിഷ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചിരുന്നു.