പോസ്റ്റ് മോർട്ടം ടേബിളിൽ കിടന്ന മൃതദേഹം അനങ്ങി, മരിച്ചെന്ന് വിധിയെഴുതിയ യുവാവ് ജീവിതത്തിലേക്ക്
അപകടം പറ്റി ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന ഇയാൾ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതി...
ദില്ലി: മോട്ടോർ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ഡോക്ടർമാർ വിധിയിെഴുതിയ 27 കാരൻ പോസ്റ്റ്മോർട്ടത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചെത്തി. പോസ്റ്റ്മോർട്ടം ടേബിളിലെത്തി, ഡോക്ടർമാർ നടപടികൾക്കായി ഒരുങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് കർണാടക സ്വദേശിയായ ഇയാൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്.
അപകടം പറ്റി ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന ഇയാൾ മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയും തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു. ഇവിടെ വച്ചാണ് ഇയാൾക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്ന് ശരീരം ഇളകുന്നത് പാതോളജിസ്റ്റിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇയാളുടെ നില മെച്ചപ്പെട്ടുവരികയാണെന്നും സർക്കാർ ഹെൽത്ത് ഓഫീസർ പറഞ്ഞു.