Delhi air pollution : 'ദില്ലിയിൽ മലിന വായു വരുന്നത് പാക്കിസ്ഥാനിൽ നിന്ന്'; വിചിത്രവാദവുമായി യുപി സർക്കാർ
യുപിയിലെ കാറ്റ് ദില്ലി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനിൽ നിന്നാണ് വരുന്നതെന്നുമായിരുന്നു സുപ്രീം കോടതിയിൽ യുപി സർക്കാരിന്റെ വാദം...
ദില്ലി: ദില്ലി വായുമലിനീകരണത്തിൽ വിചിത്രവാദവുമായി യുപി സർക്കാർ. ദില്ലിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് ഉത്തർപ്രദേശ് സുപ്രീംകോടതിയിൽ പറഞ്ഞു. വ്യവസായശാലകൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിക്കും. യുപിയിലെ കാറ്റ് ദില്ലി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനിൽ നിന്നാണ് വരുന്നതെന്നുമായിരുന്നു സുപ്രീം കോടതിയിൽ യുപി സർക്കാരിന്റെ വാദം.
അതേസമയം ഈ വിചിത്രവാദത്തെ സിജെഐ എൻവി രമണ പരിഹസിച്ചു. അതിനാൽ പാക്കിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണോ എന്നും രമണ ചോദിച്ചു. ദില്ലിയിലെ വായുമലിനീകരണം കൂടിയ സാഹചര്യത്തിൽ കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിർമ്മാണം നിർത്തിവയ്ക്കുന്നത് വിപരീദഫലം ചെയ്യുമെന്ന് ദില്ലി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
ആശുപത്രി അടക്കമുള്ള ഹെൽത്ത് കെയർ സെന്ററുകളുടെ നിർമ്മാണം നിർത്തിവെക്കേണ്ടി വരുമെന്നും ഇത് ആരോഗ്യമേഖലയെ ബാധിക്കുമെന്നുമായിരുന്നു ദില്ലി സർക്കാരിന്റെ വാദം. ദില്ലിയിലെ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിനെയും തലസ്ഥാനത്തോട ചേർന്നുകിടക്കുന്ന സംസ്ഥാനങ്ങളെയും (NCR states) സുപ്രീം കോടതി നിശിദമായി വിമർശിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇത് തടയാനുള്ള പദ്ധി സമർപ്പിക്കണമന്നും കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.