ദില്ലിയിലെ സത്യനികേതന് സമീപം അഞ്ച് നില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, അപകടം സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ദിപ്കെയും കെജ്രിവാളും രംഗത്തെത്തി

ദില്ലി: ദില്ലി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. രക്ഷപ്പെട്ട ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനം മന്ദഗതിയില്‍ നീങ്ങുമ്പോള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അപകട സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഗോവയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിൽ തുടരുകയാണ്. ഉദ്യോഗസ്ഥരടക്കമുള്ളവരുമായി സംസാരിച്ച ഷാ സാഹചര്യം വിലയിരുത്തി. ദില്ലി ലഫ്. ഗവർണറും സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്നും തരൺജിത് സിംഗ് സന്ധു പ്രതികരിച്ചു. അതേസമയം അപകടം നടന്നത് ഒന്നരയോടെയെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. എത്രപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന കൃത്യമായ വിവരം ഇപ്പോൾ ലഭ്യമല്ലെന്നും പൊലീസ് അറിയിച്ചു. സര്‍ക്കാരിന്‍റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സി ജെ പി നേതാവ് അഭിജിത് ദീപ്കെയും കുറ്റപ്പെടുത്തി. ഞെട്ടിക്കുന്ന ദുരന്തമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഒരോ വിദ്യാര്‍ഥിയുടെയും ജീവന്‍ അമൂല്യമാണെന്നും, സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും അഭിപ്രായപ്പെട്ടു.

നിലംപതിച്ചത് 'ഡെയ്സ് ഹോസ്റ്റല്‍'

ഉച്ചക്ക് ഒന്നരയോടെയാണ് തെക്കന്‍ ദില്ലിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ദില്ലി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പി ജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന 'ഡെയ്സ് ഹോസ്റ്റല്‍' എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് മുപ്പത് പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍. ഭൂകമ്പ സമാനമായ വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറിങ്ങിയത്. എന്‍ ഡി ആര്‍ എഫ്, ഫയര്‍ ഫോഴസ്, പൊലീസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിന്നാലെയെത്തി. കോണ്‍ക്രീറ്റ് പാളികള്‍ വെട്ടിപൊളിച്ച് ആളുകളെ പുറത്തെടുക്കാന്‍ വലിയ കാലതാമസം നേരിടുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

കെട്ടിടത്തിന്‍റെ കാലപ്പഴക്കവും, ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുര്‍ബലമായ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. 75 പേരെയാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് വിവരം. അവധി ദിനമായിരുന്നതിനാല്‍ പലരും വീടുകളിലേക്ക് പോയിരുന്നു. ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്ന സമീപമുള്ള കെട്ടിടവും ദുര്‍ബലാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ അവിടെയുള്ളവരെ ഒഴിപ്പിച്ചു. കെട്ടിടം ഉടമക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. ദില്ലിയിൽ കെട്ടിടം തകര്‍ന്ന് അടുത്തിടെയുണ്ടായ മൂന്നാമത്തെ ദുരന്തമാണിത്. നിയമലംഘനം നടത്തി നിര്‍മ്മിച്ചതും കാലപ്പഴക്കം ചെന്നവുമായ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സര്‍ക്കാരിന്‍റെ നിരുത്തരവാദത്തെ ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമീപകാലത്താണ് ഇതുപോലെ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതെന്നും കുറ്റപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമല്ലാത്തതിനെ കോണ്‍ഗ്രസും, സി ജെ പിയും കുറ്റപ്പെടുത്തി.

YouTube video player