മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.

ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ കുറ്റവിമുക്തൻ. മതിയായ തെളിവില്ലാതെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ദില്ലി റൗസ് അവന്യു കോടതി അരവിന്ദ് കെജ്‍രിവാളും, മനീഷ് സിസോദിയയും, ബിആർഎസ് നേതാവ് കെ കവിതയും അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തനാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. സത്യം ജയിച്ചെന്ന് ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്‍രിവാൾ കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞു.

സത്യം ജയിച്ചെന്ന് ചൂണ്ടിക്കാട്ടി പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‍രിവാൾ പ്രതികരിച്ചു. കട്ടർ ഇമാന്ദാർ അഥവാ കടുത്ത സത്യസന്ധനാണ് താനെന്ന് വിളിച്ച് പറയാൻ അരവിന്ദ് കെജ്‍രിവാളിന് കിട്ടിയ വലിയ അവസരം. ആം ആദ്മി പാർട്ടിയുടെ അടിത്തറയിളക്കിയ മദ്യനയ കേസിലാണ് അരവിന്ദ് കെജ്‍രിവാളിനെ ദില്ലിയിലെ റൗസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിംഗ് തുടങ്ങി 23 പ്രതികളെയും കോടതി കേസിൽ നിന്ന് ഒഴിവാക്കി. 2021-22 രണ്ട് വർഷത്തിൽ ദില്ല സർക്കാർ റീട്ടെയിൽ മദ്യവില്പനയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് കരാർ നല്‍കുന്നതിനായി കൊണ്ടു വന്ന കരാറാണ് കേസിന് ഇടയാക്കിയത്. ദില്ലി ചീഫ് സെക്രട്ടറിയുടെ ശുപാർശ പ്രകാരം ലഫ്റ്റനൻ്റ്

ഗവർണ്ണർറാണ് കേസ് സിബിഐക്ക് കൈമാറിയത്. തെലങ്കാനയിലെ മദ്യമാഫിയയിൽ നിന്ന് ആംആദ്മി പാർട്ടി കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലെ പ്രചാരണത്തിന് ഉപയോഗിച്ചെന്നുമായിരുന്നു ആരോപണം. ബിആർഎസ് നേതാവ് കെ കവിത അടക്കമുള്ളവരെയും ഗൂഢാലോനയിൽ പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ അറസിറ്റു ചെയ്തു. മനീഷ് സിസോദിയ 530 ദിവസവും അരവിന്ദ് കെജ്‍രിവാൾ 156 ദിവസവും കേസിൽ തിഹാർ ജയിലിൽ കിടന്നു. ദില്ലി നിയമഭ തെരഞ്ഞെടുപ്പ് സമയത്താണ് കെജ്‍രിളിന് ജാമ്യം കിട്ടിയത്. കുറ്റപത്രം പരിശോധിച്ച കോടതി നേരത്തെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് നിർദ്ദേശം നല്കിയിരുന്നു. എന്നാൽ അഴിമതി നടന്നു എന്ന് തെളിവ് പോലും ഹാജരാക്കാനായില്ലെന്നാണ് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഇന്ന് ചൂണ്ടിക്കാട്ടിയത്. പ്രഥമദൃഷ്ട്യാ പോലും നിലനില്ക്കാനുള്ള തെളിവുകൾ ഇല്ലായിരുന്നു എന്നും കോടതി ആഞ്ഞടിച്ചു. എന്തുകൊണ്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണം എന്ന നിർദ്ദേശവും കോടതി നല്‍കി.

വിധിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കും എന്നാണ് സിബിഐ വാദം. സിബഐ കുറ്റപത്രം നിലനില്ക്കില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതിൻറെ അടിസ്ഥാനത്തിലെടുത്ത ഇഡി കേസിലും ഇനി അരവിന്ദ് കെജ്‍രിവാൾ കുറ്റവിമുക്തനാകാനാണ് സാധ്യത.

YouTube video player