'സ്ഥിതി ആശങ്കാജനകം, പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല'; സൈന്യം വരണമെന്ന് കെജ്‍രിവാള്‍
എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കന്‍ ദില്ലി ഡിസിപി പറയുന്നത്. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.
ദില്ലി: ദില്ലിയിലേത് ആശങ്കാജനകമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കലാപം തുടരുന്ന ദില്ലിയില്‍ പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നൽകുമെന്നും കെജ്‍രിവാള്‍ അറിയിച്ചു. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കന്‍ ദില്ലി ഡിസിപി പറയുന്നത്. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.
സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി. തുടർച്ചയായ അക്രമങ്ങൾ നടന്ന ഇടമായിട്ടും, തീവെപ്പ് തുടങ്ങിയപ്പോൾ ഇവിടെ ഒരു പൊലീസുകാരൻ പോലുമുണ്ടായിരുന്നില്ല. പിന്നീട് തീ ആളിപ്പടർന്നപ്പോൾ മാത്രമാണ് ഇവിടേക്ക് പൊലീസുദ്യോഗസ്ഥരും ഫയർഫോഴ്‍സും എത്തിയത്. കൃത്യമായ തരത്തിൽ ദില്ലി പൊലീസും കേന്ദ്രസേനയും തമ്മിൽ സംയുക്തമായി ഒരു പദ്ധതിയോടെ പ്രവർത്തിക്കുന്നില്ല എന്ന സംശയമുയർത്തുന്നതാണ് ഗോകുൽപുരിയിലെ ഈ തീവെപ്പ്.