Asianet News MalayalamAsianet News Malayalam

ദില്ലി കലാപം: അക്രമം രാത്രിയും, നിയന്ത്രണ വിധേയമെന്ന് കേന്ദ്രം, ദോവലിന് മേൽനോട്ടം

ദില്ലിയിലെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുമ്പോഴും, ഗുരുതരമാണ് കാര്യങ്ങൾ. ഒരു കുട്ടിയടക്കം 150 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലയിടത്തും രാത്രിയും അക്രമം തുടർന്നു. 

delhi riots curfew continues violnce even at mid night live updates
Author
New Delhi, First Published Feb 26, 2020, 7:21 AM IST

ദില്ലി: സംഘർഷം, വർഗീയകലാപമായി മാറിയ ദില്ലിയിൽ മരണസംഖ്യ 16 ആയി. മുസ്തഫാബാദിലെ അക്രമത്തിൽ അർദ്ധരാത്രി ഒരാൾ കൂടി മരിച്ചു. 12 പേർക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാർ ഉൾപ്പടെ ഇരുന്നൂറ്റിയമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. 

കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വിൽപനക്കാരൻ മുഹമ്മദ് ഫുർകാൻ (32), രാഹുൽ സോളങ്കി (26), ഗോകുൽപുരിയിലെ പൊലീസുദ്യോഗസ്ഥനായിരുന്ന രതൻ ലാൽ (42) എന്നിവരുടെ പേരുവിവരങ്ങൾ മാത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. 

നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു.  പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.

Read more at: അര്‍ധരാത്രിയിലും ദില്ലിയില്‍ കലാപം തുടരുന്നു, അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ എത്തി

ദില്ലിയിൽ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡിഎംആർസി അറിയിച്ചു. പക്ഷേ, ഇന്ന് വടക്കുകിഴക്കൻ ദില്ലിയിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. ഇവിടത്തെ സിബിഎസ്‍സി പരീക്ഷകളും ബോർഡ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ആളുകളോട് വീടിനകത്ത് തുടരാൻ തന്നെയാണ് പൊലീസിന്‍റെയും കേന്ദ്രസേനയുടെയും നിർദേശം. 

Read more at: ദില്ലിയില്‍ ''ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍'' നിലനില്‍ക്കുന്നുവെന്ന് പൊലീസ്

ദില്ലിയിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ സൈന്യത്തെ ഇറക്കേണ്ടെന്ന സാഹചര്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ രാത്രി വൈകി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി. അമിത് ഷാ ദില്ലിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന് തവണ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു. 

Read more at: ദില്ലി കത്തുന്നു; 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് അമിത് ഷാ

കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാകും ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുക.

ഇതിനിടെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ വീടിന് മുന്നിൽ ജാമിയ കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാർത്ഥികളടക്കം പുലർച്ചെയാണ് പ്രതിഷേധവുമായി എത്തിയത്. എന്നാൽ, പുലർച്ചെയോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ദില്ലിയിൽ ക്രമസമാധാനച്ചുമതലയുടെ മേൽനോട്ടം വഹിക്കാൻ പ്രത്യേക കമ്മീഷണറെ പുതുതായി നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യൽ കമ്മീഷണറായി എസ് എൻ ശ്രീവാസ്തവയാണ് ചുമതലയേറ്റെടുത്തത്. 

ഇന്നലെ കലാപമേഖലയിൽ നിന്ന് നേരിട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ മതം ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും കലാപകാരികൾ തടഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി ആർ സുനിൽ പറയുന്നത് വായിക്കാം:

Read more at: 'ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ എന്നോട് മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചു'

Follow Us:
Download App:
  • android
  • ios